സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ഇറക്കുമതിയില്‍ നിയന്ത്രണങ്ങളുമായി കേന്ദ്രം

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവ ഉപയോഗിച്ച് നിര്‍മിച്ച ഉല്‍പന്നങ്ങളുടെ ഇറക്കുമതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിദേശ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ ചില ഇറക്കുമതിക്കാര്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. നികുതി ഇളവുകള്‍ക്കായി സ്വര്‍ണവും വെള്ളിയും മറ്റ് രാജ്യങ്ങളില്‍നിന്ന് അനധികൃതമായി എത്തിക്കുന്നത് തടയാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറല്‍ (ഡിജിഎഫ്ടി) ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.

നേരത്തെ ‘ഫ്രീ’ വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്ന പല സ്വര്‍ണം, വെള്ളി ഉല്‍പന്നങ്ങളെയും ‘നിയന്ത്രിത’ വിഭാഗത്തിലേക്ക് മാറ്റി. ഇതിനര്‍ഥം, ഇനി മുതല്‍ ഇത്തരം സാധനങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെങ്കില്‍ ഡിജിഎഫ്ടിയില്‍നിന്ന് പ്രത്യേക ലൈസന്‍സ് വാങ്ങണം. മുത്തുകള്‍, രത്‌നങ്ങള്‍, വിലയേറിയ ലോഹങ്ങള്‍ കൊണ്ടുള്ള വസ്തുക്കള്‍, സ്വര്‍ണം പൂശിയ ആഭരണങ്ങള്‍, ഇമിറ്റേഷന്‍ ആഭരണങ്ങള്‍, നാണയങ്ങള്‍ തുടങ്ങിയവയെല്ലാം നിയന്ത്രണത്തിന്റെ പരിധിയില്‍ വരും. ഇതിനകം ഓര്‍ഡര്‍ ചെയ്തതോ, പണമടച്ചതോ, കപ്പലില്‍ കയറ്റിയതോ ആയ സാധനങ്ങള്‍ക്ക് പോലും പ്രത്യേക ഇളവുകള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇനിമുതല്‍ ഇത്തരം ഇറക്കുമതികള്‍ക്ക് പ്രത്യേക ലൈസന്‍സ് ആവശ്യമായി വരും.

ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായി നിലവിലുള്ള വ്യാപാര കരാറുകളാണ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയത്. ഈ രാജ്യങ്ങള്‍ വഴി ഇന്ത്യയിലേക്ക് സാധനങ്ങള്‍ എത്തിക്കുമ്പോള്‍ ലഭിക്കുന്ന നികുതി ഇളവുകള്‍ മുതലെടുത്ത് വലിയ തോതില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയിലേക്ക് ഒഴുകി. ഇത് സര്‍ക്കാരിന് വലിയ തോതിലുള്ള റവന്യൂ നഷ്ടമുണ്ടാക്കി. കുറഞ്ഞ ഇറക്കുമതി തീരുവയില്‍ വിദേശത്തുനിന്നും ആഭരണങ്ങളും ഉല്‍പ്പന്നങ്ങളും എത്തുമ്പോള്‍ അത് ഇന്ത്യയിലെ പ്രാദേശിക ആഭരണ നിര്‍മ്മാതാക്കളെയും തൊഴിലാളികളെയും പ്രതികൂലമായി ബാധിച്ചിരുന്നു. നടപടി ആഭ്യന്തര വിപണിക്ക് കരുത്തേകും.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നായതുകൊണ്ട് തന്നെ, തീരുമാനം വിപണിയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിതരണത്തില്‍ കുറവുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളില്‍ ആഭരണങ്ങളുടെ വില വര്‍ധിച്ചേക്കാം. എങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും സുതാര്യമായ വ്യാപാരത്തിനും ഗുണകരമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.