സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും,​ പ്രവേശന നടപടി മേയ് 2 മുതൽ

സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. ഇതിനു മുന്നോടിയായി ഒരുക്കേണ്ട ക്രമീകരണങ്ങൾ, കുട്ടികളുടെ പ്രവേശനം തുടങ്ങിയവ സംബന്ധിച്ച മാർഗനിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഒന്നാംക്ലാസ് പ്രവേശനത്തിന് കേന്ദ്ര സർക്കാർ ആറു വയസ് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, സംസ്ഥാനത്ത് ഇത്തവണയും അഞ്ചു വയസായി തുടരും.

എല്ലാ ക്ലാസുകളിലേക്കുമുള്ള പ്രവേശന നടപടികൾ മേയ് രണ്ടിന് തുടങ്ങും. പഠനപിന്തുണ പരിപാടിയിൽ ഉൾപ്പെട്ട കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ കഴിഞ്ഞ അദ്ധ്യയന വർഷത്തെ പ്രൊമോഷൻ ലിസ്റ്റും മേയ് രണ്ടിന് എല്ലാ സ്കൂളുകളും പ്രസിദ്ധീകരിക്കണം. സംസ്ഥാന സിലബസ് പിന്തുടരുന്ന സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകൾക്കെല്ലാം നിർദ്ദേശങ്ങൾ ബാധകമാണ്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ സുരക്ഷാ മാന്വൽ പ്രകാരമുള്ള ക്രമീകരണങ്ങൾ മെയിൽ പൂർത്തിയാക്കണം. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. പരിസരത്തെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം. കിണറുകൾക്കും കുളങ്ങൾക്കും ചുറ്റുമതിൽ നിർമ്മിക്കണം.

പ്രവേശനത്തിന് പരീക്ഷ പാടില്ല

1.സ്കൂ‌ൾ പ്രവേശനത്തിനായി കുട്ടികൾക്ക് പരീക്ഷയോ ഇന്റർവ്യൂവോ നടത്താൻ പാടില്ല. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ നിയമപ്രകാരം, ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളിൽ നിന്ന് ഫീസോ ക്യാപ്പിറ്റേഷൻ ഫീസോ ഈടാക്കരുത്.

2.അഡ്മിഷൻ സമയത്ത് ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്ത കുട്ടികൾക്കും വിദേശത്തു നിന്നോ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ വരുന്ന കുട്ടികൾക്കും താത്കാലിക പ്രവേശനം നൽകി പിന്നീട് രേഖകൾ സമർപ്പിക്കാൻ അവസരം നൽകണം.

വാഹനങ്ങൾക്ക് വേഗത നിയന്ത്രണം

സ്കൂ‌ൾ വളപ്പിൽ വാഹനങ്ങളുടെ വേഗത മണിക്കൂറിൽ പത്ത് കിലോമീറ്ററായി നിജപ്പെടുത്തി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ‘നോ ടു ഡ്രഗ്സ്’ ക്യാമ്പയിൻ സ്ക്‌കൂളുകളിൽ ശക്തമായി നടപ്പാക്കും.