കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍ മാത്രം. മുഖ്യമന്ത്രി വിഡി സതീശനുമായുള്ള ഗതാഗത മന്ത്രി സിപി ജോണ്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജൂണ്‍ 15ന് തന്നെ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അതിന്റെ തുടര്‍തീരുമാനങ്ങളാണ് ഉണ്ടാകുന്നത്.

ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാനാണ് നീക്കം. 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടും. ഒരു ഓര്‍ഡിനറി ബസ്സുകള്‍ പോലുമില്ലാത്ത മണ്ഡലങ്ങളില്‍ ബസുകള്‍ കൊണ്ടുവരുന്നത് ആലോചിക്കും. എല്ലാം സ്ത്രീകള്‍ക്കും മറ്റു മാനദണ്ഡങ്ങള്‍ ഇല്ലാതെ സൗജന്യ യാത്ര അനുവദിക്കും. പണം സര്‍ക്കാര്‍ നല്‍കാനാനാണ് തീരുമാനം. അതുകൊണ്ടുതന്നെ കോര്‍പ്പറേഷന് ബാധ്യത ആവില്ല എന്നാണ് വിലയിരുത്തല്‍.

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപനത്തില്‍ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷയൂണിയനുകള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടിക്കണക്കിന് രൂപ പദ്ധതി നടത്തിപ്പിലൂടെ സര്‍ക്കാരിന് ബാധ്യത വരുമെന്നാണ് സിഐടിയു നിലപാട്. സ്ഥാപനത്തിന് ഉണ്ടാകുന്ന ബാധ്യത നികത്താന്‍ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിലപാടിലാണ് ബിഎംഎസ്.