ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് അതിവേഗ കപ്പൽ സർവീസായി ‘തേജ’ വരുന്നു

ലക്ഷദ്വീപിലെ ആന്ത്രോത്തിലേക്ക് ബേപ്പൂരിൽ നിന്ന് അതിവേഗ കപ്പൽ സർവീസ് തുടങ്ങുന്നു. മൺസൂൺ കഴിഞ്ഞ് ഓഗസ്റ്റ് 15-നുശേഷം സർവീസ് തുടങ്ങാനാണ് തീരുമാനം. ലക്ഷദ്വീപിലെ യാത്രക്കാരെയും ടൂറിസ്റ്റുകളെയും ലക്ഷ്യംവെച്ചാണ് കപ്പൽ സർവീസ് ആരംഭിക്കുന്നതെന്ന് തമിഴ്നാട് ട്രിച്ചി ശുഭം എന്റർപ്രൈസസ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്‌ടർ ഡോ. സുന്ദർരാജ് പൊന്നുസ്വാമി പറഞ്ഞു.

250 പേർക്ക് യാത്രചെയ്യാനുള്ള സൗകര്യമുണ്ടാവും. ആന്ത്രോത്തിലേക്കും തിരിച്ചും ആഴ്ചയിൽ ആറു സർവീസുകളുണ്ടാവും. 24 നോട്ടിക്കൽ മൈലാണ് വേഗം. അഞ്ചു മണിക്കൂർകൊണ്ട് ആന്ത്രോത്തിലെത്താം. നൂറു കോടിയുടെ പദ്ധതിയാണിത്. കേന്ദ്ര ഷിപ്പിങ് ഗതാഗതമന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചിട്ടുണ്ട്. ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ, കാലിക്കറ്റ് ചേംബർ, നാഷണൽ ട്രേഡേഴ്സ് വെൽഫെയർബോർഡ് എന്നിവയുടെ നേതൃത്വത്തിൽ കോഴിക്കോട്ടുനടന്ന ഫ്യൂച്ചർ കേരള ബിസിനസ് കോൺക്ലേവിലായിരുന്നു പ്രഖ്യാപനം.

അയ്യായിരം രൂപയ്ക്കടുത്ത് ടിക്കറ്റ് നിരക്ക് വരുമെന്നാണ് കണക്കാക്കുന്നത്. ട്രയൽ റൺ നടത്തിയശേഷമാണ് നിരക്ക് നിശ്ചയിക്കുക. ‘തേജ’ എന്നുപേരുള്ള കപ്പലിൽ വി.ഐ.പി., ബിസിനസ് ക്ളാസ്, ഇക്കോണമി ക്ളാസ് തുടങ്ങി മൂന്നു വിഭാഗങ്ങളുണ്ടാവും.

പകൽ മാത്രമാണ് സർവീസുണ്ടാവുക. കാന്റീൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ടാവും. അടുത്തഘട്ടത്തിൽ ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുകപ്പൽ സർവീസ് തുടങ്ങാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ. സുന്ദർരാജിന്റെ കീഴിലുള്ള ശുഭം എന്റർപ്രൈസസ് രണ്ടുവർഷമായി നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലേക്ക് കപ്പൽ സർവീസ് നടത്തുന്നുണ്ട്. നാനൂറ് യാത്രക്കാരുടെ കപ്പലാണത്.

ലക്ഷദ്വീപുകാർ വിദ്യാഭ്യാസത്തിനും മറ്റും ആശ്രയിക്കുന്ന നഗരമാണ് കോഴിക്കോട്. അവർക്ക് ഏറ്റവും അടുപ്പമുള്ള നഗരവുമാണ്. അഞ്ചുവർഷമായി ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രാക്കപ്പൽ സർവീസ് നിലച്ചിട്ട്. നിലവിൽ കൊച്ചിയിൽനിന്നുള്ള കപ്പൽ സർവീസാണ് ആശ്രയം. അറുപതുശതമാനം വിനോദസഞ്ചാരികളെയാണ് പുതിയ സർവീസിൽ പ്രതീക്ഷിക്കുന്നത്.