പ്രീമിയം പെട്രോൾ വില കൂട്ടി; ലിറ്ററിന് വർദ്ധിച്ചത് 2.35 രൂപ വരെ

രാജ്യത്ത് പ്രീമിയം പെട്രോള്‍ വില വര്‍ധിച്ചു. ലിറ്ററിന് 2 മുതല്‍ 2.23 വരെയാണ് കൂടിയത്. ഇന്ത്യന്‍ ഓയിലിന്റെ XP95, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പവര്‍ പെട്രോള്‍ തുടങ്ങിയവക്കാണ് വില കൂടിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷം വില വര്‍ധനവിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്. സാധാരണ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുന്നു.

പ്രീമിയം പെട്രോളിന് വില വര്‍ധിപ്പിച്ചതോടെ ഉയര്‍ന്ന ശേഷിയുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് അധിക ബാധ്യതയാകും. പശ്ചിമേഷ്യയിലെ സംഘര്‍ഷം വിലവര്‍ധനവിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്. ഹോര്‍മൂസ് കടലിടുക്കിലെ തടസ്സങ്ങള്‍ ഏപ്രില്‍ അവസാനം വരെ തുടര്‍ന്നാല്‍ എണ്ണ വില ബാരലിന് 180 ഡോളറിനു മുകളിലായി ഉയരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ, ജനങ്ങള്‍ പരിഭ്രാന്തരായി എല്‍പിജി ബുക്ക് ചെയ്യുന്നത് കുറഞ്ഞു എന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്യത്ത് എല്‍പിജി വിതരണത്തില്‍ ഇപ്പോഴും ആശങ്ക ഉണ്ടെന്ന് മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ പറഞ്ഞു. നാച്ചുറല്‍ ഗ്യാസ് ഉള്‍പ്പടെ മറ്റ് മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആവര്‍ത്തിച്ച് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വ്യക്തമാക്കി.

പൂഴ്ത്തിവെപ്പ് തടയാന്‍ വ്യാപക റെയ്ഡുകള്‍ നടക്കുന്നുവെന്നും ഇന്നലെ രാജ്യത്ത് 4500 ലധികം റെയ്ഡുകള്‍ നടന്നെന്നും സുജാത ശര്‍മ പറഞ്ഞു. ഒരാഴ്ചക്കിടെ 11,300 ടണ്‍ വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയെന്നും മന്ത്രാലയം വ്യക്തമാക്കി.