മാലിന്യസംസ്കരണ ശേഖരണരീതി മാറുന്നു: വീടിന്റെ വലുപ്പമനുസരിച്ച് യൂസർഫീ

സംസ്ഥാനത്ത് വീടുകളിൽ നിന്നുള്ള അജൈവമാലിന്യം ശേഖരിക്കുന്ന രീതിയിൽ സമഗ്രമാറ്റം വരുന്നു. സംസ്കരിച്ച് ഉപയോഗിക്കാവുന്നവയ്ക്കു പ്രതിഫലം നൽകാനാണ് ആലോചിക്കുന്നത്. വീട്ടുകാരെ മാലിന്യങ്ങൾ തരംതിരിക്കാൻ പ്രേരിപ്പിക്കാനും സംസ്കരണം സാധ്യമല്ലാത്ത ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കാനും വേണ്ടിയാണ് പ്രതിഫലം നൽകുന്നതു പരിഗണിക്കുന്നത്. അതേസമയം, വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമസേന യൂസർ ഫീ ശേഖരിക്കുന്നതു തുടരും.

വീടിന്റെ വലുപ്പമനുസരിച്ച് യൂസർഫീ പിരിക്കാനും ആലോചിക്കുന്നുണ്ട്. ചെറിയ വീടുള്ളവർ കുറഞ്ഞതുക നൽകിയാൽ മതിയാകും. യൂസർഫീ പിരിക്കുന്നത് ഓഡിറ്റിനു വിധേയമാക്കും. യുഡിഎഫ് സർക്കാരിനു കീഴിൽ പുനഃസംഘടിപ്പിച്ച, തദ്ദേശ വകുപ്പിന് കീഴിലെ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പിന്റെ ആദ്യ യോഗത്തിലാണു പദ്ധതിയുടെ പ്രാഥമിക ചർച്ചകൾ നടന്നത്.

മാലിന്യ സംസ്കരണ പദ്ധതികളെക്കുറിച്ചു സമഗ്രമായി പഠിക്കാനും ശാസ്ത്രീയവും സുസ്ഥിരവുമായ പദ്ധതികൾ തയാറാക്കാനുമായി കേരള പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കര ചെയർമാനായും ക്ലീൻ കേരള കമ്പനി ലിമിറ്റഡ് മുൻ മാനേജിങ് ഡയറക്ടർ കബീർ ബി. ഹാറൂൺ കൺവീനറായും ഉപസമിതി രൂപീകരിച്ചിട്ടുണ്ട്.

പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിക്കുന്ന ബോർഡുകൾ, ബാനറുകൾ, പോസ്റ്ററുകൾ, കൊടിതോരണങ്ങൾ എന്നിവയ്ക്ക് ഒന്നിന് 5000 രൂപ വീതം പിഴ ഈടാക്കാൻ തദ്ദേശ വകുപ്പ് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കു നിർദേശം നൽകി. പിഴയ്ക്കു പുറമേ, ഇവ നീക്കം ചെയ്യാനും സംസ്കരിക്കാനുമുള്ള ചെലവും ഈടാക്കണം. വീഴ്ച വരുത്തിയാൽ ഈ തുക തദ്ദേശ സ്ഥാപന സെക്രട്ടറിമാരിൽ നിന്നു വ്യക്തിപരമായി ഈടാക്കും.