ബംഗാൾ, തമിഴ്നാട്, കേരളം തുടങ്ങിയ മൂന്ന് പ്രധാനപ്പെട്ട സംസ്ഥാനങ്ങൾ ഭരണമാറ്റത്തിലേക്ക്. അപ്രതീക്ഷിത തോൽവിയേറ്റു വാങ്ങിയ തമിഴ്നാട് രാഷ്ട്രീയമാണ് ഏറെ ഞെട്ടിച്ചത്. കേരളത്തിലും ബംഗാളിലും ഭരണമുന്നണി കടുത്ത മത്സരം നേരിടുമെന്ന് നേരത്തെ പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ഡിഎംകെയുടെ പതനം അപ്രവചനീയമായിരുന്നു. കേരളത്തിൽ ഏറെ പ്രതീക്ഷയോടെയാണ് ഇരുമുന്നണികളും മത്സരിച്ചത്. നേരിയ ഭൂരിപക്ഷത്തിൽ ഭരണം നിലനിർത്തുമെന്ന് എൽഡിഎഫ് പ്രതീക്ഷിച്ചെങ്കിലും എല്ലാം തകിടം മറിയുന്നതായിരുന്നു ഫലം.
കൃത്യമായ ആസൂത്രണത്തോടെ, തുടക്കം മുതൽ 100 സീറ്റ് പ്രവചിച്ച് ആത്മവിശ്വാസത്തോടെയായിരുന്നു കോൺഗ്രസയും യുഡിഎഫും നേരിട്ടത്. ഇടതുപക്ഷത്തിന്റെ ഒരുകെണിയിലും വീഴാതെ തികഞ്ഞ ഒരുമയോടെ പ്രവർത്തിച്ചതിന്റെ ഫലം കൂടെയാണ് ലഭിച്ചത്. ബംഗാളിൽ ഒന്നര പതിറ്റാണ്ട് നീളുന്ന തൃണമൂൽ ഭരണത്തിനാണ് അവസാനമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൂടെ പടിപടിയായി ഉയർന്ന ബിജെപി കേവല ഭൂരിപക്ഷം കടന്ന് മുന്നേറുന്ന കാഴ്ചയാണ് ബംഗാളിൽ കാണുന്നത്. എസ്ഐആർ ഉൾപ്പെടെ വലിയ വിവാദങ്ങൾക്ക് സാക്ഷ്യം വഹിച്ചതായികുന്നു ബംഗാളിലെ തെരഞ്ഞെടുപ്പ്. എന്നാൽ ഇക്കുറി ബംഗാളിൽ ന്യൂനപക്ഷ വോട്ടുകൾ ടിഎംസിയെയും രക്ഷിച്ചില്ല എന്നതാണ് വസ്തുത.
