താലൂക്കുതലം മുതൽ ജനറൽ ആശുപത്രികളിൽ വരെ ഓരോ ബ്ലോക്കിലും ആരോഗ്യ വകുപ്പ് ‘മേ ഐ ഹെൽപ്പ് യു’ ഡെസ്കുകൾ സ്ഥാപിക്കുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മാർഗനിർദേശം നൽകുകയാണ് ലക്ഷ്യം. മാന്യമായി പെരുമാറുന്ന, പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും ഡെസ്‌കിലുണ്ടാവുക. രോഗിയുടെ വിവരങ്ങൾ വാർഡുമായി ഏകോപിപ്പിച്ച് ബന്ധുക്കൾക്ക് കൈമാറണമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവിൽ പറയുന്നു.
ഒ.പി.യിൽ ഡിജിറ്റൽ സൗകര്യങ്ങൾ
ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ സുതാര്യമായ ടോക്കൺ സംവിധാനത്തിലൂടെ ആദ്യം വരുന്നവർക്ക് ആദ്യമെന്ന ക്രമത്തിൽ പരിശോധനാസംവിധാനം ഏർപ്പെടുത്തും. ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് ഒ.പി. ടോക്കൺ നേടാനും ഓൺലൈനായി ടിക്കറ്റ് നിരക്ക് അടയ്ക്കാനും കഴിയുന്ന ‘സ്കാൻ ആൻഡ് ബുക്ക്’ നടപ്പാക്കും. ഒ.പി. സേവനം സാധാരണയായി എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ ആയിരിക്കുമെങ്കിലും ടോക്കൺ ലഭിച്ച അവസാന രോഗിയെ കാണുന്നതുവരെ ഡോക്ടർമാർ ഉണ്ടാവും. വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്ക് കൺസൾട്ടേഷൻ ഇല്ലാതെ ആറുമാസംവരെ മരുന്നുകൾ ലഭ്യമാക്കും.
ലാബ് ഫലം 48 മണിക്കൂറിനകം
ലാബ് പരിശോധനാഫലങ്ങൾ ഭൂരിഭാഗവും 48 മണിക്കൂറിനുള്ളിൽ നൽകണം. അടിയന്തര സാംപിളുകൾക്ക് മുൻഗണന നൽകണം. സി.ടി., എം.ആർ.ഐ., അൾട്രാസൗണ്ട് ഉൾപ്പെടെയുള്ള പരിശോധനകൾ വാർഡ് ജീവനക്കാർതന്നെ ക്രമീകരിക്കണം.
ഡിസ്ചാർജ് പരമാവധി രാവിലെ
ഡിസ്ചാർജ് നടപടികൾ പരമാവധി രാവിലെ പൂർത്തിയാക്കി, രോഗനിർണയവും ചികിത്സയും മരുന്നുകളും ഉൾപ്പെടുന്ന വിശദമായ ഡിസ്‌ചാർജ് സമ്മറി ഓരോ രോഗിക്കും നൽകണം. രോഗിയുടെ അവസ്ഥയും ചികിത്സാപുരോഗതിയും ഡോക്ടർ വ്യക്തമായി ബന്ധുക്കൾക്ക് വിശദീകരിക്കണം.
പരാതിപരിഹാരവും ജില്ലാതല മോണിറ്ററിങ്ങും
ഒ.പി., ഐ.പി., എമർജൻസി വിഭാഗങ്ങളിലെല്ലാം പേജ് നമ്പറിട്ട പരാതി-നിർദേശ രജിസ്റ്റർ സൂക്ഷിക്കണം. ഇവ ദിവസവും സൂപ്പർവൈസറി ഓഫീസർ പരിശോധിച്ച് ഡെപ്യൂട്ടി സൂപ്രണ്ടിന് റിപ്പോർട്ട് ചെയ്യണം
