ഹോട്ടലുകളിലും വിവിധ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിലും തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പി വാങ്ങി സൂക്ഷിക്കുന്നത് തടയാൻ കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. ആധാർ കാർഡിന്റെ പകർപ്പുകൾ കൈവശം വെക്കുന്നത് നിലവിലുള്ള ആധാർ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ആധാർ വിവരങ്ങൾ ഉപയോഗിച്ച് വെരിഫിക്കേഷൻ നടത്തുന്ന ഹോട്ടലുകൾ, ഇവന്റ് മാനേജ്മെന്റ് കമ്പനികൾ തുടങ്ങിയ സ്ഥാപനങ്ങൾ ഇനി മുതൽ യുഐഡിഎഐ (UIDAI) സംവിധാനത്തിൽ രജിസ്റ്റർ ചെയ്യേണ്ടി വരും. പേപ്പർ രൂപത്തിലുള്ള രേഖകൾ ഒഴിവാക്കി ഡിജിറ്റൽ സംവിധാനത്തിലൂടെ പരിശോധന ഉറപ്പാക്കാനാണ് പുതിയ നീക്കം.
പുതിയ മാറ്റങ്ങൾ ഇങ്ങനെ
ക്യൂആർ കോഡ് സ്കാനിങ്: ആധാർ കാർഡിന്റെ പകർപ്പിന് പകരം കാർഡിലെ ക്യുആർ കോഡ് സ്കാൻ ചെയ്തോ അല്ലെങ്കിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്പ് വഴിയോ വിവരങ്ങൾ പരിശോധിക്കാം.
രജിസ്ട്രേഷൻ നിർബന്ധം: ആധാർ വെരിഫിക്കേഷൻ ആവശ്യമുള്ള ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും യുഐഡിഎഐയുടെ പുതിയ ചട്ടക്കൂടിന് കീഴിൽ രജിസ്റ്റർ ചെയ്യണം.
ഓഫ്ലൈൻ വെരിഫിക്കേഷൻ: സെർവർ തകരാറുകൾ ഒഴിവാക്കാനായി ഓഫ്ലൈൻ വെരിഫിക്കേഷനുള്ള സൗകര്യം ഏർപ്പെടുത്തും. ഇതിനായി സ്ഥാപനങ്ങൾക്ക് എപിഐ (API) ലഭ്യമാക്കും. ഇത് അവരുടെ സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ച് വെരിഫിക്കേഷൻ നടത്താം.
ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനും ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാനും പുതിയ സംവിധാനം സഹായിക്കുമെന്ന് യുഐഡിഎഐ അധികൃതർ അറിയിച്ചു. ആപ്പിൽ നിന്ന് ആപ്പിലേക്കുള്ള ഓതന്റിക്കേഷൻ സൗകര്യം നിലവിൽ പരീക്ഷണഘട്ടത്തിലാണ് വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഭാവിയിൽ ഈ സംവിധാനം ഉപയോഗിക്കാൻ സാധിക്കും.
വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന് അനുസൃതമായാണ് പുതിയ ആപ്പ് രൂപകൽപ്പന ചെയ്യുന്നത്. മൊബൈൽ ഫോൺ ഇല്ലാത്ത കുടുംബാംഗങ്ങളെയും ഒരേ ആപ്പിൽ ഉൾപ്പെടുത്താനുള്ള സൗകര്യവും ഇതിലുണ്ടാകും. പുതിയ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
