ഓടുന്ന തീവണ്ടികളിൽ നിന്ന് മൊബൈൽ ഫോൺ പുറത്തേക്ക് തെറിച്ചു വീണാൽ അപായച്ചങ്ങല വലിക്കരുതെന്ന മുന്നറിയിപ്പുമായി റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്). മൊബൈൽ ഫോൺ വീണു എന്നതിൻ്റെ പേരിൽ അപായച്ചങ്ങല വലിച്ച് വണ്ടി നിർത്തിച്ചാൽ 1,000 രൂപ പിഴയോ ഒരുവർഷം വരെ തടവോ അല്ലെങ്കിൽ രണ്ടുംകൂടിയ ശിക്ഷയോ ലഭിക്കാമെന്നും ആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു.
യാത്രക്കാർ മൊബൈൽ ഫോൺ അശ്രദ്ധമായി ഉപയോഗിക്കുന്നതിലൂടെ പാളത്തിലേക്കും മറ്റും വീഴുന്നസംഭവങ്ങൾ ഒട്ടേറെയാണ്. ഈ സമയത്ത് പലരും അപായച്ചങ്ങല വലിച്ച് വണ്ടി നിർത്താൻ ശ്രമിക്കുന്നത് ഒഴിവാക്കാനാണ് നിർദേശം. ഇത്തരം സന്ദർഭങ്ങളിൽ വീഴുന്ന സ്ഥലം ശ്രദ്ധിക്കുകയും ഇക്കാര്യം റെയിൽവേ അധികൃതർ, റെയിൽവേ പോലീസ്, റെയിൽവേ സംരക്ഷണ സേന എന്നിവരെ അറിയിക്കാം. റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറായ 139-ലോ 182-ലോ വിവരം അറിയിക്കാം. ട്രെയിൻ നമ്പർ, സീറ്റ് നമ്പർ, തിരിച്ചറിയൽ രേഖ എന്നിവ പരാതിയോടൊപ്പം വ്യക്തമാക്കണം. പരാതി ലഭിച്ചാലുടൻ റെയിൽവേ സംരക്ഷണ സേന സ്ഥലത്തെത്തി പരിശോധന നടത്തി സാധനങ്ങൾ കണ്ടെത്തി യഥാർഥ ഉടമകൾക്ക് കൈമാറുമെന്ന് ആർപിഎഫ് അറിയിച്ചു.
എന്നാൽ, മൊബൈൽ ഫോൺ, ആഭരണങ്ങൾ, പണം മുതലായവ മോഷ്ടിക്കപ്പെടുകയാണെങ്കിൽ അപായച്ചങ്ങല വലിക്കുന്നതിൽ തെറ്റില്ലെന്ന് ഇവർ വ്യക്തമാക്കി.
