

ഡി വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായിരിക്കേ അവതരിപ്പിച്ച പുതിയ ചിഹ്നം ഉപേക്ഷിച്ച സുപ്രീംകോടതി പഴയ ചിഹ്നത്തിലേയ്ക്ക് മടങ്ങി. കോടതി വൈബ്സൈറ്റിലും ആപ്പിലുമടക്കം പഴയ ലോഗോ തിരികെയെത്തി. പുതിയ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടേതാണ് നടപടി. ഇതിന് പുറമേ ഇടനാഴികളിൽ സ്ഥാപിച്ച ഗ്ലാസ് ഭിത്തികളും നീക്കി. കോടതിയിലേയ്ക്കുള്ള പ്രവേശനത്തിന് ഗ്ലാസ് ഭിത്തികൾ വിഘാതമാകുന്നുവെന്ന് അഭിഭാഷക സംഘടനകൾ തുടർച്ചയായി ചൂണ്ടിക്കാട്ടിയതോടെയാണ് നടപടി.
2024 സെപ്തംബറിലാണ് സുപ്രീം കോടതിയുടെ പഴയ ലോഗോ മാറ്റി പുതിയത് കൊണ്ടുവന്നത്. കോടതിയുടെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് ലോഗോ അടക്കം പരിഷ്‌കരിച്ചുള്ള മാറ്റങ്ങൾ മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നടപ്പാക്കിയത്. ഡി വൈ ചന്ദ്രചൂഡ് നടപ്പാക്കിയ ലോഗോ, നീതി ദേവതയുടെ പരിഷ്‌ക്കരിച്ച പ്രതിമ, ഔദ്യോഗിക പതാക തുടങ്ങിയ പരിഷ്ക്കാരങ്ങൾ ഏകപക്ഷീയമാണെന്നും കീഴ്വഴക്കങ്ങൾ ലംഘിച്ചാണെന്നും അഭിഭാഷക സംഘടനങ്ങൾ തുടക്കംമുതലേ വിമർശിച്ചിരുന്നു.
അശോക ചക്രം, കോടതി കെട്ടിടം, ഭരണഘടന എന്നിവ ഉൾക്കൊള്ളുന്ന പുതിയ പതാകയും ചിഹ്നവും 2024 സെപ്റ്റംബറിലാണ് രാഷ്ട്രപതി ദ്രൗപതി മുർമ്മു പുറത്തിറക്കിയത്. സുപ്രീംകോടതി അതിൻ്റെ ‘പഴയ അവതാരത്തി’ലേയ്ക്ക് മടങ്ങുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞത്.