സ്കൂളുകളിൽ വൈദ്യുതി സുരക്ഷയെപ്പറ്റി ഒരു മണിക്കൂർ ക്ലാസ് നിർബന്ധം. ഇതിനായി എനർജി മനേജ്മെന്റ് സെന്ററും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും ചേർന്ന് തയ്യാറാക്കിയ പരിപാടി പൊതുവിദ്യാഭ്യാസവകുപ്പിൻ്റെ അനുമതിയോടെ ഉടൻ നടപ്പാക്കാൻ മന്ത്രി കെ. കൃഷ്ണൻകുട്ടി നടത്തിയ ചർച്ചയിൽ തീരുമാനം.
തേവലക്കരയിൽ സ്കൂൾവളപ്പിൽ മിഥുൻ എന്ന വിദ്യാർഥി ഷോക്കേറ്റ് മരിച്ചിരുന്നു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ബോധവത്കരണം നടത്തുന്നത്. ആദ്യം സംസ്ഥാനതലത്തിൽ 100 സ്കൂൾ അധ്യാപകരെ നേരിട്ടും മറ്റുള്ളവരെ ഓൺലൈനായും പരിശീലിപ്പിക്കും. ഈ ശില്പശാല ലൈവ് സ്ട്രീമിങ്ങിലൂടെ എല്ലാ സ്കൂളുകളിലും കാണാൻ അവസരമൊരുക്കും. തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർ നിർബന്ധമായും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കണം.
ഈ അധ്യാപകർക്ക് സ്കൂളുകളിലെ പരിശീലനത്തിനുള്ള ഉള്ളടക്കം നൽകും. അവർ അധ്യാപകരെയും വിദ്യാർഥികളെയും പങ്കെടുപ്പിച്ച് ഒരു മണിക്കൂർ ക്ലാസെടുക്കണം.
