പനിച്ച് വിറച്ച് കേരളം; വ്യാഴാഴ്‌ച മാത്രം പനിക്ക്‌ ചികിത്സ തേടിയത്‌ 13,025 പേർ

മഴക്കാലം തുടങ്ങിയതോടെ കേരളത്തിൽ വീണ്ടും പനിക്കാലം പൊട്ടിപ്പുറപ്പെട്ടു. ഏതാനും ദിവസങ്ങളിലായി കേരളത്തിൽ പനി ബാധിതരുടെ എണ്ണത്തിൽ വൻവർധന. വ്യാഴാഴ്‌ച മാത്രം പനിക്ക്‌ ചികിത്സ തേടിയത്‌ 13,025 പേർ. മലപ്പുറത്താണ്‌ കൂടുതൽ, 2495പേർ. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌ ജില്ലകളിൽ ആയിരത്തിലധികം പേരാണ്‌ ദിവസവും ചികിത്സ തേടുന്നത്‌.

തിരുവനന്തപുരം – 1163, എറണാകുളം –1062, തൃശ‍ൂർ – 1472, പാലക്കാട്‌– 1165, കോഴിക്കോട്‌–1030 എന്നിങ്ങനെയാണ്‌ കണക്കുകൾ. ഡെങ്കി ബാധിതരുടെ എണ്ണത്തിലും വർധനവുണ്ട്‌. പാലക്കാട്‌ മാത്രം 57 ഡെങ്കി കേസാണ്‌ വ്യാഴാഴ്‌ച സ്ഥിരീകരിച്ചത്‌. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലേഷ്യൻ സ്വദേശിയായ 55കാരന്റെ മരണം ഡെങ്കി മൂലമാണെന്ന്‌ സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്‌, വയനാട്‌, കണ്ണൂർ ജില്ലകളിലായി 11പേർക്ക്‌ എലിപ്പനിയും ബാധിച്ചു.

മൂന്ന്‌ മലേറിയ കേസും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. മലപ്പുറത്ത്‌ മസ്‌തിഷ്‌ക ജ്വരം ബാധിച്ച്‌ യുവതിയും വയനാട്‌ മഞ്ഞപ്പിത്തം ബാധിച്ച്‌ വിദ്യാർഥിയും എലിപ്പനി ബാധിച്ച്‌ യുവാവും മരിച്ചു.