ആരോഗ്യരംഗത്ത കേരളം ലോകത്തിന് മാതൃകയാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, സംസ്ഥാനത്ത് വീടുകളിലെ പ്രസവങ്ങൾ ക്രമാതീതമായി ഉയരുന്നതായി വിവരാവകാശ രേഖകൾ. 2025 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള ഒരു വർഷക്കാലയളവിൽ സംസ്ഥാനത്ത് 202 വീടുകളിലെ പ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ഇതിൽ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം 14 പ്രസവങ്ങൾ നടന്നു. ആശങ്കാജനകമായ വസ്തുത, ഈ 14 കേസുകളിൽ മൂന്ന് നവജാതശിശുക്കൾ മരണപ്പെട്ടു എന്നതാണ്.
വിവരാവകാശ രേഖകൾ പ്രകാരം മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വീടുകളിലെ പ്രസവങ്ങൾ നടക്കുന്നത്. ഒരു വർഷത്തിനിടെ 50 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇടുക്കി (27), തിരുവനന്തപുരം (20), വയനാട് (17), എറണാകുളം (16) എന്നിങ്ങനെയാണ് മറ്റ് പ്രധാന ജില്ലകളിലെ കണക്കുകൾ. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് കേസുകൾ (2) റിപ്പോർട്ട് ചെയ്തത്. കാസർകോട് നാലും കോട്ടയത്ത് മൂന്നും കേസുകൾ വീതം രേഖപ്പെടുത്തി.
