കൈവിടുന്ന അമ്മമാർ, തെരുവിലാകുന്ന പിഞ്ചോമനകൾ

കുഞ്ഞുങ്ങളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സി.ഡബ്ലിയു.സി) കൈമാറുന്ന അമ്മമാരുടെ എണ്ണം കൂടുന്നു. 2019 മാർച്ച് മുതൽ 2026 ജൂൺ അഞ്ച് വരെ 150ലേറെ കുഞ്ഞുങ്ങളെയാണ് എറണാകുളം സി.ഡബ്ലിയു.സിയിൽ കിട്ടിയത്. തൃശൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലും ഇതാണവസ്ഥ.

അഭ്യസ്തവിദ്യരായ അവിവാഹിതരായ 25 വയസിൽ താഴെയുള്ളവരാണ് ഇതിൽ ഭൂരിഭാഗവും. 18 വയസിന് താഴെയുള്ള പെൺകുട്ടികളും ഇതിലുൾപ്പെടുന്നു. പീഡനവും സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളുമാണ് പ്രധാന വില്ലൻ. വീട്ടുകാരുടെ എതിർപ്പും നാട്ടുകാരെ പേടിച്ചുമാണ് പലരും കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നത്.

പ്രായപൂർത്തിയാകാത്തവരുടെ കുഞ്ഞുങ്ങളെ ആശുപത്രി അധികൃതരാണ് സി.ഡബ്ലിയു.സിക്ക് കൈമാറുന്നത്. വിവാഹിതരായ അന്യ സംസ്ഥാനക്കാരും ഇത്തരത്തിൽ കുഞ്ഞുങ്ങളെ കൈമാറുന്നുണ്ട്. മാറുന്ന സാമൂഹികാവസ്ഥയും തൊഴിൽ മേഖലയിലെ സാഹചര്യങ്ങളുമാണ് ഇതിന് കാരണമെന്നാണ് ശിശുക്ഷേമ വകുപ്പിന്റെ കണ്ടെത്തൽ.

കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ട് അമ്മമാർ എത്തുമെങ്കിലും കുടുംബാംഗങ്ങളുടെ സമ്മർദ്ദവും സാഹചര്യങ്ങളും തടസമാകാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ സി.ഡബ്ലി.സിയുടെ തീരുമാനമാണ് നിർണായകം. അമ്മമാർക്ക് കൗൺസലിംഗ് നൽകി, കുട്ടിയെ വളർത്താനുള്ള സാഹചര്യമുണ്ടെന്ന് ഔദ്യോഗികമായി ഉറപ്പാക്കിയ ശേഷമേ കുഞ്ഞിനെ നൽകൂ.

സി.ഡബ്ല്യു.സിക്ക് കൈമാറി 60 ദിവസത്തിനകം ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ നിയമപരമായ തടസങ്ങളില്ലാതെ കുട്ടിയെ സ്വന്തമാക്കാം. അല്ലെങ്കിൽ കോടതിയെ സമീപിക്കേണ്ടി വരും.