

ഇന്ത്യയിലെ ഏതൊരു പൗരൻ്റെയും പ്രധാനപ്പെട്ട രേഖകളാണ് ആധാർ കാർഡും പാൻ കാർഡും. എന്നാൽ ഉടമ മരണപ്പെട്ടാൽ ഈ രേഖകൾ എന്തുചെയ്യും? കുടുംബത്തിന്റെ ഉത്തരവാദിത്വമാണ് മരണശേഷം കുടുംബാംഗത്തിന്റെ ഔദ്യോഗിക രേഖകൾ കൈകാര്യം ചെയ്യുക എന്നുള്ളത്, പലപ്പോഴും ഈ രേഖകൾ എന്തുചെയ്യണമെന്ന് പലർക്കും അറിയില്ല. അവ സൂക്ഷിക്കണോ, കൈമാറണോ അതോ നശിപ്പിക്കണോ എന്ന് സംശയമുണ്ടാകാം. അത്തരം രേഖകൾ കൈകാര്യം ചെയ്യുന്നതിന് നിയമങ്ങളൊന്നുമില്ലെങ്കിലും തട്ടിപ്പുകൾ അല്ലെങ്കിൽ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്കായി ഈ രേഖകൾ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം. അതിനാൽ, ഒരാളുടെ മരണശേഷം ഈ ഐഡികൾ എങ്ങനെ ശരിയായി കൈകാര്യം ചെയ്യണമെന്ന് അറിയേണ്ടത് പ്രധാനമാണ്.
ആധാർ കാർഡ്
ഒരു വ്യക്തി മരിച്ചാൽ, മരണപ്പെട്ട വ്യക്തിയുടെ ആധാർ കാർഡ് നിർജ്ജീവമാക്കാനോ റദ്ദാക്കാനോ നിലവിൽ വ്യവസ്ഥയില്ല. എന്നാൽ മരണപ്പെട്ട വ്യക്തിയുടെ ആധാർ ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ, യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) വെബ്സൈറ്റ് വഴി, വ്യക്തിയുടെ ക്രെഡൻഷ്യലുകൾ ലോക്ക് ചെയ്തുകൊണ്ട് ആധാറുമായി ബന്ധപ്പെട്ട ബയോമെട്രിക് ഡാറ്റ സുരക്ഷിതമാക്കണം.
പാൻ കാർഡ്
ഒരു വ്യക്തി മരിച്ചാലും എല്ലാ അക്കൗണ്ടുകളും ക്ലോസ് ചെയ്യുന്നത് വരെ പാൻ കൈവശം വയ്ക്കണം. അക്കൗണ്ട് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞാൽ മരണപ്പെട്ട വ്യക്തിയുടെ പാൻ ആദായനികുതി വകുപ്പിന് സമർപ്പിക്കാം. പാൻ കാർഡ് സമർപ്പിക്കാൻ, അസസ്സിംഗ് ഓഫീസർക്ക് (AO) ഒരു അപേക്ഷ എഴുതി നൽകുക. മരിച്ചയാളുടെ പേര്, പാൻ നമ്പർ, ജനനത്തീയതി, മരണ സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ് എന്നിവ അപേക്ഷയുടെ കൂടെ നൽകുക.