സ്വർണവില ഇന്ന് ഒറ്റയടിക്ക് കൂടിയത് പവന് 2160 രൂപ, ഇത്രയും കയറ്റം ചരിത്രത്തിലാദ്യം

കേരളത്തിൽ പവന് ഇന്ന് ഒറ്റയടിക്ക് 2,160 രൂപ കുതിച്ചുയർന്ന് വില 68,480 രൂപയിലെത്തി. ഗ്രാമിന് 270 രൂപ മുന്നേറി വില 8,560 രൂപ. രണ്ടും സർവകാല റെക്കോർഡാണ്. സംസ്ഥാനത്ത് സ്വർണവില ഒറ്റദിവസം ഇത്രയും കൂടുന്നത് അപൂർവങ്ങളിൽ അപൂർവം. പണിക്കൂലിയും ഹോൾമാർക്ക് ഫീസും നികുതിയും കൂടിച്ചേരുമ്പോൾ വിലക്കയറ്റത്തിന്റെ ഭാരം ഇതിലുമധികമാണെന്നതാണ് ഉപഭോക്താക്കളെ വലയ്ക്കുക. ഇക്കഴി‍ഞ്ഞ ഏപ്രിൽ 3നും സ്വർണവില ഇതേ ഉയരത്തിൽ എത്തിയിരുന്നു.

രാജ്യാന്തര വിപണിയിൽ ഓരോ ഡോളർ കൂടുമ്പോഴും കേരളത്തിൽ ഗ്രാമിന് രണ്ടു മുതൽ രണ്ടരരൂപ വരെയാണ് വർധിക്കാറ്. മാത്രമല്ല, യുഎസ് ഡോളറിനെതിരെ രൂപയുടെ തളർച്ചയും സ്വർണവില വർധനയുടെ ആക്കംകൂട്ടും. ഇന്നലെയും ഡോളറിനെതിരെ രൂപ 40 പൈസയിലധികം ഇടിഞ്ഞിരുന്നു. രൂപ ദുർബലമായാൽ, സ്വർണം ഇറക്കുമതിച്ചെലവ് കൂടും. ഇതാണ് വിലവർധനയിൽ പ്രതിഫലിക്കുക.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച (ഏപ്രിൽ 8) പവന് 65,800 രൂപയും ഗ്രാമിന് 8,225 രൂപയുമായിരുന്നു വില. അതായത്, രണ്ടുദിവസത്തിനിടെ മാത്രം പവന് 2,680 രൂപയുടെയും ഗ്രാമിന് 335 രൂപയുടെയും വർധന. 18 കാരറ്റ് സ്വർണവിലയും ഇന്നു കുതിച്ചുകയറി റെക്കോർഡിലെത്തി.

3 ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. സ്വർണാഭരണം വാങ്ങുമ്പോൾ ജിഎസ്ടിക്ക് പുറമെ 53.10 രൂപ ഹോൾമാർക്ക് ചാർജ്, പണിക്കൂലി എന്നിവയുമുണ്ട്. പണിക്കൂലി 3 മുതൽ‌ 30 ശതമാനം വരെയൊക്കെയാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്നൊരു പവൻ ആഭരണം വാങ്ങാൻ 74,116 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,265 രൂപയും.