വരുന്നത് ചുട്ടുപൊള്ളും കാലം; 1000 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന എൽനിനോ

ആഗോള കാലാവസ്ഥയെ തലകീഴായി മറിക്കുന്ന ‘എൽ നിനോ’ പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) മുന്നറിയിപ്പ്. ഇത് ചൂടു സംബന്ധിച്ച സകല മുൻകാലറെക്കോഡുകളും തകർക്കുമെന്നും വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടുമെന്നും യു.എൻ. കാലാവസ്ഥാ ഏജൻസിയായ ഡബ്ള്യു.എം.ഒ. (ലോക കാലാവസ്ഥാ സംഘടന) വ്യക്തമാക്കി.

നിലവിലെ പസഫിക് സമുദ്രത്തിലെ താപനില കഴിഞ്ഞ 1000 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന എൽനിനോ പ്രതിഭാസത്തിലേക്കാണ് വിരൽചൂണ്ടുന്നത്. അത് ഈ വർഷം അവസാനത്തോടെ പാരമ്യത്തിലെത്തും. അടുത്തവർഷം ഫെബ്രുവരിവരെ തുടരും.

ശാസ്ത്രത്തിൽ ഇനി സംശയങ്ങൾക്ക് സ്ഥാനമില്ലെന്നും ഭൂമി ഇപ്പോൾ അപകടമേഖലയിലാണെന്നും യു.എൻ. ജനറൽ സെക്രട്ടറി അൻറോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. ഇൻഡൊനീഷ്യയിലെ കാട്ടുതീ, ഇന്ത്യയിൽ കാലവർഷത്തിന്റെ കുറവ്, ഓസ്ട്രേലിയയിലെ വരൾച്ച, തെക്കേ അമേരിക്കയിലെ കടുത്ത പ്രളയം എന്നിവയ്ക്ക് ഇത് ആക്കംകൂട്ടും.

എൽനിനോ മൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനം ലോകമെമ്പാടുമുള്ള അഞ്ചു കോടിയോളം ജനങ്ങളെ കടുത്ത പട്ടിണിയിലേക്ക് നയിക്കുമെന്ന് ലോക ഭക്ഷ്യ പദ്ധതി (ഡബ്ള്യു.എഫ്.പി.) ഓഗസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ദുരന്തനിവാരണ സേനകളും കർഷകരും ഉടനടി മുൻകരുതലുകൾ എടുക്കണമെന്നും മുന്നറിയിപ്പ് നൽകി.