ട്രെയിൻ യാത്രയിൽ സീറ്റ് കൈമാറ്റം ചെയ്യുകയോ ഒഴിവുള്ള ഏതെങ്കിലും സീറ്റിൽ ഇരിക്കാൻ ശ്രമിക്കുകയോ ചെയ്യാറുണ്ടോ?

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ ഒപ്പം ഒരുമിച്ചിരിക്കാന്‍ സീറ്റുകള്‍ മാറുന്നത് സാധാരണമാണ്. എന്നാല്‍ ഈ ലളിതമായ കാര്യം ചിലപ്പോള്‍ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. അനുമതിയില്ലാതെ റിസര്‍വ് ചെയ്ത സീറ്റിലേക്ക് മാറിയിരുന്നാല്‍ റെയില്‍വേ നിയമങ്ങള്‍ അനുസരിച്ച് പിഴ ഈടാക്കാം.

യാത്രക്കാര്‍ പരസ്പരം സംസാരിച്ചതിന് ശേഷം സീറ്റുകള്‍ മാറി ഇരിക്കുന്നത് പ്രശ്‌നമില്ലാത്ത കാര്യമാണെങ്കിലും സ്വമേധയാ മറ്റൊരു ഒഴിവുള്ളതോ റിസര്‍വ് ചെയ്തതോ ആയ സീറ്റിലേക്ക് മാറുന്നത് ശരിയല്ല. ഒരാള്‍ക്ക് മറ്റൊരു സീറ്റിലേക്കോ കോച്ചിലേക്കോ മാറണമെങ്കില്‍ അയാള്‍ ടിടിഇയുമായി സംസാരിക്കണം.

ടിടിഇക്ക് സീറ്റ് മാറ്റാന്‍ കഴിയും

ട്രെയിനില്‍ ഒരു ബെര്‍ത്ത് ഒഴിഞ്ഞുകിടക്കുകയാണെങ്കിലോ ഒരു യാത്രക്കാരന് മറ്റൊരു സീറ്റ് ആവശ്യമാണെങ്കിലോ, റെയില്‍വേ നിയമങ്ങള്‍ അനുസരിച്ച് ടിടിഇക്ക് സീറ്റ് മാറ്റി നല്‍കാന്‍ കഴിയും. അതിനാല്‍ സീറ്റുകള്‍ സ്വയം മാറ്റുന്നതിനുപകരം ടിടിഇയോട് അനുവാദം ചോദിക്കുന്നതാണ് നല്ലത്. മറ്റ് യാത്രക്കാരുമായുള്ള സംഘര്‍ഷങ്ങള്‍, പിഴകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

ഒരാള്‍ക്ക് റിസര്‍വ്വ് ചെയ്ത് ലഭിച്ച സീറ്റ് ഉപേക്ഷിച്ച് മറ്റൊരു യാത്രക്കാരന്റെ റിസര്‍വ് ചെയ്ത സീറ്റില്‍ അനുവാദമില്ലാതെ ഇരിക്കുന്നത് പിഴ ഈടാക്കാവുന്ന കാര്യമാണ്. റെയില്‍വേ നിയമങ്ങള്‍ അനുസരിച്ച് അത്തരമൊരു യാത്രക്കാരന് മേല്‍ പിഴ ചുമത്താം. അതിനാല്‍ താല്‍ക്കാലിക സൗകര്യത്തിനായി സ്വമേധയാ സീറ്റുകള്‍ മാറ്റുന്നത് ഒഴിവാക്കുക.

ഒരാള്‍ക്ക് ലഭിച്ച സ്ഥിരീകരിച്ച ടിക്കറ്റുകള്‍ മറ്റാര്‍ക്കും നല്‍കാന്‍ കഴിയില്ല

സ്ഥിരീകരിച്ച റെയില്‍വേ ടിക്കറ്റ് മറ്റൊരാള്‍ക്ക് വില്‍ക്കുകയോ നല്‍കുകയോ ചെയ്യുന്നത് നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. റെയില്‍വേയുടെ അനുമതിയില്ലാതെ റിസര്‍വ് ചെയ്ത ടിക്കറ്റ് വില്‍ക്കുന്നത് പിഴയും തടവും ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ക്ക് കാരണമാകും.

ചാര്‍ട്ട് തയ്യാറാക്കിയ ശേഷം വെയിറ്റിംഗ് ടിക്കറ്റുകള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കില്‍ പോലും പല യാത്രക്കാരും ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ ശ്രമിക്കാറുണ്ട്. സ്ഥിരീകരിച്ച ടിക്കറ്റില്ലാതെ ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്കെതിരെ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാന്‍ കഴിയും. അവരില്‍ നിന്ന് പിഴ ഈടാക്കുകയോ അധിക നിരക്ക് ഈടാക്കുകയോ ചെയ്‌തേക്കാം.