മൂന്നാറിൽ ജൂലൈ ഒന്ന് മുതല്‍ പ്ലാസ്റ്റിക് നിരോധനം

വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ പ്ലാസ്‌റ്റിക് ഉപയോഗത്തിന് നാളെ മുതൽ നിയന്ത്രണം. ജൂലൈ ഒന്ന് മുതൽ 10 വരെ വ്യാപാരസ്ഥാപനങ്ങൾ, വഴിയോരക്കടകൾ, ഹോട്ടലുകൾ തുടങ്ങിയ ഇടങ്ങളിൽ പഞ്ചായത്തിൽ നിന്നുള്ള പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, അര ലീറ്ററിൽ താഴെയുള്ള ബോട്ടിലുകൾ എന്നിവ സൂക്ഷിക്കുന്നതോ വിൽക്കുന്നതോ കണ്ടാൽ താക്കീത് ചെയ്യും. 10-ാം തീയതി മുതൽ പിഴ ചുമത്തും.

നിരോധിത ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന വിനോദസഞ്ചാരികളിൽ നിന്നും പൊതുജനങ്ങളിൽനിന്നും പിഴയീടാക്കും. നിരോധനം, പിഴ എന്നിവ സംബന്ധിച്ച് ഇന്ന് എല്ലാ വാർഡുകളിലും മൈക്ക് അനൗൺസ്മെന്റ് നടത്തുമെന്നും മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് എസ്.വിജയകുമാർ പറഞ്ഞു.

നിയമലംഘനങ്ങളും പിഴയും

. നിരോധിത ക്യാരി ബാഗുകൾ, അര ലീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ, പേപ്പർ പ്ലേറ്റ്, പേപ്പർ ഗ്ലാസ്, സ്ട്രോ എന്നിവയുടെ ഉപയോഗം: 10,000 രൂപ. നിയമലംഘനം രണ്ടാമതും പിടികൂടിയാൽ 25,000 രൂപ, മൂന്നാം തവണ 2.5 ലക്ഷം രൂപ.

. മാലിന്യങ്ങൾ വലിച്ചെറിയുന്നതും പ്ലാസ്റ്റ‌ിക് കത്തിക്കുന്നതും: 5000 രൂപ.

. ജൈവ-അജൈവ മാലിന്യം തരം തിരിക്കാതെ പൊതുസ്ഥലത്ത് തള്ളുന്നത്: 1000 മുതൽ 10,000 രൂപ വരെ.

വിവരം നൽകൂ; പാരിതോഷികം നേടാം

നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപന, ഉപയോഗം, മാലിന്യം വലിച്ചെറിയൽ എന്നിവ സംബന്ധിച്ച് പഞ്ചായത്തിന്റെ വാട്സാപ് നമ്പറിൽ ചിത്രങ്ങൾ ഉൾപ്പെടെ വിവരം അറിയിക്കുന്നവർക്കു പാരിതോഷികവും മൂന്നാർ പഞ്ചായത്ത് പ്രഖ്യാപിച്ചു. കുറ്റക്കാരിൽ നിന്ന് ഈടാക്കുന്ന പിഴയുടെ 25% തുകയാണു സമ്മാനം. വാട്സാപ് നമ്പർ ജൂലൈ 10നു ശേഷം അറിയിക്കും