സ്വര്‍ണത്തില്‍ വീണ്ടും കുതിപ്പ്: പവന് 81040 രൂപയായി

ദിനംപ്രതിയെന്നോണം കത്തിക്കയറി സ്വര്‍ണ വില. ഇന്ന് പവന്റെ വില 160 രൂപ കൂടി 81,040 രൂപയായി. ചൊവാഴ്ച മാത്രം ആയിരം രൂപ വര്‍ധിച്ച് 80,880 രൂപയിലെത്തിയിരുന്നു. ഗ്രാമിന്റെ വില 10110 രൂപയില്‍നിന്ന് 10130 രൂപയുമായി.

കഴിഞ്ഞ ജനുവരിക്ക് ശേഷമുണ്ടായ വര്‍ധന 21,040 രൂപയാണ്. ജനുവരി 22ന് 60,000 രൂപയായിരുന്നു പവന്. 2022 ഡിസംബറില്‍ 40,000 രൂപ പിന്നിട്ട ഒരു പവന്‍ സ്വര്‍ണത്തിന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലേറെ വില വര്‍ധിച്ചു.

അതേസമയം, സ്വര്‍ണ വിലയില്‍ രാജ്യാന്തര വിപണിയില്‍ കഴിഞ്ഞദിവസം കാര്യമായ വര്‍ധന പ്രകടമല്ല. സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 3,624.39 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,08,775 രൂപയായാണ് കുറഞ്ഞത്.

യുഎസ് തീരുവകളെക്കുറിച്ചുള്ള ആശങ്കകളും സമ്പദ്‌വ്യവസ്ഥയില്‍ അവയുണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളുമാണ് സ്വര്‍ണവിലയിലെ സമീപകാല അനിശ്ചിതത്വത്തിന് പിന്നില്‍. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വ് ഈ മാസം നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകള്‍ സ്വര്‍ണത്തിന് അനുകൂലമായ സാഹചര്യമുണ്ടാക്കിയിട്ടുണ്ട്.