

കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) പിടിച്ചെടുത്ത 3.4 ടൺ കള്ളക്കടത്ത് സ്വർണം പരിശുദ്ധി ഉറപ്പാക്കി 2024-25ൽ റിസർവ് ബാങ്കിന് കൈമാറിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. നികുതിവെട്ടിച്ച് ഇന്ത്യയിലെത്തിച്ചതിന് കണ്ടെടുക്കുന്ന സ്വർണം രാജ്യത്തിന്റെ വികസനാവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനാണ് റിസർവ് ബാങ്കിന് കൈമാറുന്നത്.
റിസർവ് ബാങ്കിനുവേണ്ടി കറൻസി നോട്ടുകൾ അച്ചടിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (SPMCIL) കള്ളക്കടത്ത് സ്വർണം ശുദ്ധീകരിച്ച് കൈമാറിയതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞു. ഇത്തരത്തിൽ സ്വർണം ലഭിക്കുന്നത് റിസർവ് ബാങ്കിന്റെ കരുതൽ സ്വർണശേഖരം ഉയരാനും സഹായകമാകുന്നുണ്ട്. 8,430 കോടി ഡോളറിന്റെ (ഏകദേശം 7.2 ലക്ഷം കോടി രൂപ) സ്വർണമാണ് നിലവിൽ കരുതൽ ശേഖരത്തിലുള്ളത്.
കഴിഞ്ഞ സാമ്പത്തികവർഷം എസ്പിഎംസിഐഎൽ 1,200 കോടി രൂപയുടെ കറൻസി നോട്ടുകൾ അച്ചടിച്ചെന്ന് നിർമല പറഞ്ഞു. പ്രവർത്തനമികവിന്റെ പാതയിലൂടെയാണ് നിലവിൽ കമ്പനി കടന്നുപോകുന്നത്. 2016-17ൽ കടം പൂർണമായി അടച്ചുതീർത്ത കമ്പനി 2023-24ൽ 364 കോടി രൂപയുടെ ലാഭവിഹിതവും പ്രഖ്യാപിച്ചിരുന്നെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞതായി മണികൺട്രോളിന്റെ ഒരു റിപ്പോർട്ട് വ്യക്തമാക്കി. 2023-24ൽ കസ്റ്റംസും ഡിആർഐയും മറ്റും പിടിച്ചെടുത്തത് 4,869 കിലോഗ്രാം കള്ളക്കടത്ത് സ്വർണമാണ്. മ്യാൻമർ അതിർത്തി വഴിയാണ് ഇന്ത്യയിലേക്ക് കൂടുതലായി കള്ളക്കടത്ത് സ്വർണം എത്തുന്നതെന്ന് ഏജൻസികൾ പറയുന്നു.