ഇന്ത്യയിൽ ജനസംഖ്യ 146 കോടിക്ക് മുകളിലേക്ക്

ഇന്ത്യയുടെ ജനസംഖ്യ ഇക്കൊല്ലം 146 കോടി കടക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (യുഎൻഎഫ്‌പിഎ) പുറത്തിറക്കിയ 2025-ലെ ലോക ജനസംഖ്യാ റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും ജനസംഖ്യയേറിയ രാജ്യവും ഇന്ത്യതന്നെ. രണ്ടാംസ്ഥാനത്തുള്ള ചൈനയിലെ ജനസംഖ്യ 141 കോടിയാണ്.

1950 മുതൽ ജനസംഖ്യാ കണക്കെടുക്കുന്ന യുഎൻ പട്ടികയിൽ 2023-ലാണ് ഇന്ത്യ ചൈനയെ മറികടന്നത്. അതേസമയം, ഇന്ത്യയുടെ ജനസംഖ്യ 170 കോടിവരെ ഉയർന്നശേഷം കുറഞ്ഞുതുടങ്ങും. അത് 40 വർഷത്തിനുശേഷമായിരിക്കുമെന്നും യുഎൻഎഫ്‌പിഎ റിപ്പോർട്ടിൽ പറയുന്നു.

2025-ൽ ഇന്ത്യയിലെ ജനസംഖ്യയിൽ 26 ശതമാനം യുവാക്കളാണ്. 68 ശതമാനം പേരും തൊഴിലെടുക്കാവുന്ന പ്രായക്കാരാണ്. 2011-നുശേഷം സെൻസസ് നടത്തിയിട്ടില്ലാത്തതിനാൽ ഇന്ത്യയിലെ ജനസംഖ്യയെസംബന്ധിച്ച് സർക്കാർ കണക്കുകൾ ലഭ്യമല്ല. രാജ്യത്ത് അടുത്തവർഷമാണ് സെൻസസ് പ്രഖ്യാപിച്ചത്.

‘ദ റിയൽ ഫെർട്ടിലിറ്റി ക്രൈസിസ്’ എന്നപേരിലുള്ള ജനസംഖ്യാ റിപ്പോർട്ടിൽ ലോകത്താകമാനമുള്ള ജനനനിരക്ക് കുറയലാണ് മുഖ്യചർച്ചാവിഷയം. പ്രത്യുത്പാദനത്തെക്കുറിച്ച് സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാൻ ദമ്പതിമാർക്ക് സാധിക്കുന്നില്ലെന്നും അതു പരിഹരിക്കപ്പെടേണ്ട പ്രതിസന്ധിയാണെന്നും പറയുന്നു.

വിദ്യാഭ്യാസത്തിലൂടെ അവബോധവും ആരോഗ്യരംഗത്തെ മെച്ചപ്പെടലമുണ്ടായിട്ടുണ്ടെങ്കിലും എത്ര കുട്ടികൾ വേണമെന്നോ എപ്പോൾ കുട്ടികൾ വേണമെന്നോ തീരുമാനിക്കാൻ ഇന്ത്യയിലെ സ്ത്രീകൾക്കായിട്ടില്ല. ഓരോ സ്ത്രീയും ശരാശരി ആറുകുട്ടികൾക്ക് ജന്മം നൽകിയിരുന്ന അറുപതുകളിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ശരാശരി രണ്ടുകുട്ടികളാണ് ഇന്ത്യൻവനിതകൾക്കുള്ളത്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പുരോഗതി രാജ്യത്തെ പ്രത്യുത്പാദനനിരക്ക് ആരോഗ്യകരമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് യുഎൻഎഫ്‌പിഎ ഇന്ത്യ പ്രതിനിധി ആൻഡ്രിയ എം. വോഴ്‌നർ പറഞ്ഞു.