അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ്സ് പ്രവേശനം ആറ് വയസിലാക്കണമെന്ന് മന്ത്രി

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസാക്കി ഉയർത്താൻ കഴിയണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂൾ പ്രവേശന പ്രായം കേരളത്തിൽ അഞ്ച് വയസാണ് ഇപ്പോൾ. എന്നാൽ ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികൾ സജ്ജമാകുന്നത് ആറ് വയസിന് ശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങളും മറ്റും നിർദ്ദേശിക്കുന്നത്. അതുകൊണ്ടാണ് വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം ആറ് വയസോ അതിന് മുകളിലോ ആക്കുന്നത്. 

പക്ഷേ കേരളീയ സമൂഹം എത്രയോ കാലങ്ങളായി കുട്ടികളെ അ‌ഞ്ച് വയസിലാണ് ഒന്നാം ക്ലാസ്സിൽ ചേർക്കുന്നത്. എന്നിരുന്നാലും വലിയൊരു വിഭാഗം കുട്ടികളെ ഇപ്പോൾ ആറാം വയസ്സിൽ സ്‌കൂളിൽ ചേർക്കുന്ന അവസ്ഥ നിലവിലുണ്ട്. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ 6 വയസ്സിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നതെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 2026-27 അക്കാദമിക വർഷം മുതൽ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം 6 വയസാക്കി മാറ്റാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

2009ലെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികൾക്ക് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. നിയമത്തിലെ സെക്ഷൻ13 (1) എ, ബി ക്ലോസുകൾ ഈ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.