കേരളത്തിൽ ഭൂമി കൈമാറ്റത്തിന് പുതിയ ചട്ടങ്ങൾ: ഇനി ഡിജിറ്റൽ സ്കെച്ച് നിർബന്ധം

സംസ്ഥാനത്ത് ഡിജിറ്റൽ സർവേ പൂർത്തിയാക്കി അന്തിമ വിജ്‌ഞാപനം ചെയ്ത വില്ലേജുകളിൽ ഭൂമി രജിസ്ട്രേഷനു മുൻപായി പോക്കുവരവിനുള്ള അപേക്ഷ സമർപ്പിക്കണമെന്നു നിഷ്കർഷിച്ച് പോക്കു വരവു ചട്ടങ്ങൾ സർക്കാർ ഭേദഗതി ചെയ്തു. ഇനി മുതൽ സംയോജിത പോർട്ടലായ ‘എന്റെ ഭൂമി’യിലൂടെയാകും രജിസ്ട്രേഷൻ നടപടികളെന്ന് ഭേദഗതി ഉത്തരവിൽ വ്യക്തമാക്കി.

ഭൂമി കൈമാറ്റത്തിന് ഡിജിറ്റലായി തയാറാക്കിയ സ്കെച്ചും തണ്ടപ്പേരും ഇനി മുതൽ നിർബന്ധമാണ്. ഇതിനായി ‘എന്റെ ഭൂമി’ (ILIMS) വഴി ബന്ധപ്പെട്ട ഭൂവുടമയോ ചുമതലപ്പെടുത്തിയ ആളോ ഓൺലൈനായി ഡിജിറ്റൽ പ്രീ മ്യൂട്ടേഷൻ സ്കെച്ചിനും തണ്ടപ്പേരിനും അപേക്ഷിക്കണം. തുടർന്നു സർവേയർ സ്ഥലപരിശോധന നടത്തി സ്കെച്ചും വില്ലേജ് ഓഫിസർ പരിശോധിച്ച് തണ്ടപ്പേർ പകർപ്പും തയാറാക്കും. ഇവ രണ്ടും സംയോജിത പോർട്ടൽ വഴി ആധാരത്തോടൊപ്പം ചേർത്ത് സബ് രജിസ്ട്രാർ ഓഫിസിൽ രജിസ്‌റ്റർ ചെയ്യും. തുടർന്ന് ഓൺലൈനായിത്തന്നെ ഭൂമിയുടെ പോക്കുവരവ് വില്ലേജ് രേഖകളിൽ ഉൾപ്പെടുത്തി ഓൺലൈനായി കരമടയ്ക്കാം. അപേക്ഷ നൽകിയാൽ 4 ദിവസത്തിനകം സർവേ സ്കെച്ചും തണ്ടപ്പേരും ഓൺലൈനായി നൽകണം. സംയോജിത പോർട്ടൽ വഴിയുള്ള ആധാരം രജിസ്ട്രേഷൻ നിലവിൽ വരുന്നതോടെ ഭൂമി ഇടപാടിൽ നടക്കുന്ന തട്ടിപ്പുകൾ ഇല്ലാതാകുമെന്നു മന്ത്രി കെ.രാജൻ പറഞ്ഞു.