

കേരള പോലീസ് ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ) പദ്ധതിയിലൂടെ മൊബൈൽ, ഇന്‍റർനെറ്റ് അടിമത്തത്തിൽ നിന്ന് മോചിപ്പിച്ചത് എറണാകുളം ജില്ലയിലെ 200 കുട്ടികളെ. 2023 മാർച്ചിലാണ് പദ്ധതി തുടങ്ങിയത്. അതിനുശേഷം ഇതുവരെയുള്ള കണക്കാണിത്. അക്രമാസക്തരാകൽ, ആത്മഹത്യപ്രവണത, അമിത ദേഷ്യം, പഠനത്തിലെ ശ്രദ്ധക്കുറവ്… അങ്ങനെ നിരവധി പ്രശ്നങ്ങളുള്ളവർക്കാണ് ഇവിടെ കൗൺസലിങ് നടത്തുക. ഡിജിറ്റൽ അഡിക്ഷനുമായി ബന്ധപ്പെട്ട് 18 വയസ്സുവരെയുള്ള കുട്ടികൾക്കാണ് ഇവിടെ സൗജന്യ കൗൺസലിങ് നൽകുന്നത്.
മൊബൈൽ, ഇന്‍റർനെറ്റ് അടിമത്തത്തിൽ ആൺകുട്ടികളാണ് മുന്നിലെന്ന് പ്രോജക്‌ട് കോഡിനേറ്റർ സഞ്ജന റോയ് പറയുന്നു. 15-17 വയസ്സുകാരാണ് കൂടുതലും. ആൺകുട്ടികൾ ഗെയിമുകൾക്കും പെൺകുട്ടികൾ സാമൂഹിക മാധ്യമങ്ങൾക്കുമാണ് കൂടുതൽ അടിമപ്പെടുന്നതെന്ന് പറഞ്ഞു.
മാതാപിതാക്കൾ, അധ്യാപകർ, ബന്ധുക്കൾ എന്നിവർ അറിയിക്കുന്നതനുസരിച്ചാണ് കുട്ടികളെ കൗൺസലിങ്ങിന് വിളിക്കുന്നത്. അമിതമായ മൊബൈൽഫോൺ ഉപയോഗം, ഓൺലൈൻ ഗെയിം ആസക്തി, സാമൂഹിക മാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്. കൗൺസലിങ്ങിനെത്തുന്ന വിദ്യാർഥികളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
മനഃശാസ്ത്ര വിദഗ്‌ധർ തയ്യാറാക്കിയ ഇൻ്റർനെറ്റ് അഡിക്ഷൻ ടെസ്റ്റ് വഴിയാണ് ഡിജിറ്റൽ അടിമത്തത്തിൻ്റെ തോത് കണ്ടെത്തുക. കുട്ടികളെ സ്‌മാർട്ട്ഫോൺ അഡിക്ഷൻ ടെസ്റ്റിന് വിധേയമാക്കും. തുടർന്ന് കുട്ടികളെ ഇതിൽ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിങ്, മാർഗ നിർദേശങ്ങൾ എന്നിവ നൽകും. കുട്ടി സുരക്ഷിതനായെന്ന് ഉറപ്പിക്കുന്നതുവരെ ‘ഡി-ഡാഡ്’ സേവനങ്ങൾ ലഭിക്കും. രക്ഷിതാക്കൾ, അധ്യാപകർ, ഈ മേഖലയിലെ വിവിധ സംഘടനകൾ, ഏജൻസികൾ എന്നിവർക്ക് ‘ഡി-ഡാഡ്’ അവബോധവും നൽകുന്നുണ്ട്.
കൗൺസലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളാണെങ്കിൽ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടും. സൈക്കോളജിസ്റ്റ്, പ്രോജക്ട് കോഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് സെൻ്റർ പ്രവർത്തിക്കുന്നത്. ഇവർക്കു പുറമേ പോലീസ് കോഡിനേറ്റർമാരുമുണ്ട്. ഫോൺ: 94979 75400
2023 മാർച്ചിലാണ് രാജ്യത്ത് ആദ്യമായി കേരള പോലീസിലെ സോഷ്യൽ പോലീസിങ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ പദ്ധതി ആരംഭിച്ചത്. ജില്ലയിലെ രണ്ട് സെന്ററുകളിലായാണ് കുട്ടികൾക്ക് കൗൺസലിങ് നൽകുന്നത്. മട്ടാഞ്ചേരി എ.സി.പി. ഓഫീസിനോട് അനുബന്ധിച്ചും എറണാകുളം സെൻട്രൽ സ്റ്റേഷനിലുമായാണ് ഓഫീസ് പ്രവർത്തിക്കുക. രാവിലെ പത്തുമുതൽ അഞ്ചുവരെ സൈക്കോളജിസ്റ്റിൻ്റെ സേവനം ലഭിക്കും. ആരോഗ്യം, വനിത-ശിശുവികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടത്തിപ്പ്.