സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായി

സംസ്ഥാനത്ത് എഐ ക്യാമറകള്‍ വീണ്ടും കണ്ണ് തുറന്നു. കെല്‍ട്രോണുമായി ധാരണയിലെത്തിയതോടെ എംവിഡി ക്യാമറകള്‍ വീണ്ടും പ്രവര്‍ത്തനസജ്ജമായിരിക്കുകയാണ്. ജിയോ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇതോടെ ക്യാമറ വഴിയുളള ഫൈന്‍ ചുമത്തല്‍ തുടങ്ങിയിട്ടുണ്ട്. ഗതാഗത മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രശ്‌നപരിഹാരമായത്.

എംവിഡി റോഡുകലില്‍ സ്ഥാപിച്ചിരുന്ന 726 ക്യാമറകളാണ് പ്രവർത്തനം നിലച്ചിരുന്നത്. 55 കോടി രൂപയാണ് കെല്‍ട്രോണിന് റോഡ് സേഫ്റ്റി അതോറിറ്റി നല്‍കേണ്ടിയിരുന്നത്. പണമില്ലാതിരുന്നത് കൊണ്ട് ഇന്റര്‍നെറ്റ് സേവന ദാതാക്കളായ ജിയോയ്ക്ക് പണം അടയ്ക്കാന്‍ കെല്‍ട്രോണിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയായിരുന്നു. ഇതോടെ എഐ ക്യാമറകള്‍ വഴി റെക്കോര്‍ഡ് ചെയ്യപ്പെടുന്ന നിയമലംഘനങ്ങള്‍ എംവിഡിയുടെ ഡേറ്റാബേസിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

മോട്ടോര്‍ വാഹന വകുപ്പിനായി എഐ ക്യാമറകളുടെ പ്രവര്‍ത്തനവും പരിപാലനവും കെല്‍ട്രോണ്‍ ആണ് നിര്‍വഹിക്കുന്നത്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് മൂന്ന് മാസം കൂടുമ്പോള്‍ 12 കോടിയോളം രൂപ നല്‍കണമെന്നാണ് കരാര്‍. എന്നാല്‍ ഈ തുക മുടങ്ങിയതോടെയാണ് എഐ ക്യാമറകളുടെ പ്രവർത്തനം അവതാളത്തിലായത്.

സംസ്ഥാനത്തെ എഐ ക്യാമറകള്‍ കണ്ണടച്ചെന്നും പിഴ ഈടാക്കാനാവില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ എഐ ക്യാമറകള്‍ പ്രവർത്തിക്കുന്നുണ്ടായിരുന്നു. നിയമലംഘനങ്ങള്‍ ക്യാമറയില്‍ പതിയുന്നുമുണ്ടായിരുന്നു. ക്യാമറകള്‍ വഴി റെക്കോര്‍ഡ് ചെയ്യപ്പെടുന്ന നിയമലംഘനങ്ങള്‍ എംവിഡിയുടെ ഡേറ്റാബേസിലേക്ക് അയയ്ക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നതാണ് പ്രശ്നം. നിയമലംഘനത്തിന് കൂട്ടത്തോടെ ചലാന്‍ അയയ്ക്കാനുള്ള സംവിധാനം എഐ ക്യാമറയില്‍ ഉണ്ട്. ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ സെര്‍വറില്‍ സൂക്ഷിക്കുന്നുണ്ട്. ഇതുവരെയുളള നിയമലംഘനങ്ങളിൽ കൂട്ടത്തോടെ ചലാൻ വരുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.