കേന്ദ്രത്തിന് ലാഭവിഹിതമായി ആര്‍ ബി ഐ നൽകുന്നത് 2.86 ലക്ഷം കോടി

കേന്ദ്ര സർക്കാരിന് ഇത്തവണ ലാഭവിഹിതമായി റിസർവ് ബാങ്ക് നൽകുന്നത് റെക്കോഡ് തുക. 2,86,588.46 കോടി രൂപയാണ് 2025-26 സാമ്പത്തിക വർഷത്തെ ലാഭവിഹിതം. മുംബൈയിൽ ചേർന്ന ആർ.ബി.ഐ. ഡയറകർ ബോർഡ് യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.7 ശതമാനം വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളർ നിക്ഷേപങ്ങളിൽ നിന്നുള്ള ഉയർന്ന പലിശയും രൂപയുടെ മൂല്യം നിലനിർത്താൻ നടത്തിയ വിദേശനാണ്യ വിപണനവുമാണ് ആർ.ബി.ഐ.യുടെ വരുമാനം കുത്തനെ ഉയരാൻ കാരണമായത്.

റിസ്ക് പ്രൊവിഷൻ, ഫണ്ടുകളിലേക്കുള്ള അടവ് എന്നിവയ്ക്ക് ശേഷമുള്ള അറ്റവരുമാനത്തിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ വർഷം 3,13,455.77 കോടി രൂപയായിരുന്ന അറ്റവരുമാനമാണ് ഇപ്പോൾ ഏകദേശം 3.96 ലക്ഷം കോടി രൂപയായി ഉയർന്നത്.

നിലവിലെ ആഗോള സാമ്പത്തിക സാഹചര്യത്തിൽ ഈ ലാഭവിഹിതം കേന്ദ്രസർക്കാരിന് വലിയ ആശ്വാസമാണ് നൽകുന്നത്.

  • രാജ്യത്തിന്റെ ധനക്കമ്മി കുറയ്ക്കുന്നതിന് ഈ തുക സർക്കാരിന് സഹായകരമാകും.
  • പൊതുവികസന പ്രവർത്തനങ്ങൾക്കും വിവിധ ജനക്ഷേമ പദ്ധതികൾക്കും ആവശ്യമായ തുക കണ്ടെത്താൻ ഈ വിഹിതം ഉപകരിക്കും.
  • പശ്ചിമേഷ്യൻ സംഘർഷം മൂലം ക്രൂഡ് ഓയിൽ വില വർധിക്കുന്നതും രൂപയുടെ മൂല്യമിടിവും സൃഷ്ട‌ിക്കുന്ന സാമ്പത്തിക സമ്മർദം ലഘൂകരിക്കാൻ ഈ ഫണ്ട് സർക്കാരിനെ പ്രാപ്തമാക്കും.
  • ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ തുക സഹായകരമാകും.