നിര്‍ബന്ധിത ആര്‍ത്തവ അവധി: ‘സ്ത്രീകളെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ മടിച്ചേക്കാം, അത് അവരുടെ കരിയറിനെ ബാധിക്കും’: സുപ്രീംകോടതി

നിര്‍ബന്ധിത ആര്‍ത്തവ അവധിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. നിര്‍ബന്ധിത ആര്‍ത്തവ അവധി സ്ത്രീകളുടെ തൊഴില്‍ മേഖലയിലെ പങ്കാളിത്തത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. നിയമം വന്നാല്‍ സ്ത്രീകളെ ജോലിക്ക് എടുക്കാന്‍ കമ്പനികള്‍ മടിച്ചേക്കുമെന്നും കോടതി പറഞ്ഞു.

ആര്‍ത്തവ അവധിയുടെ പേരില്‍ സ്ത്രീകളെ ജോലിക്കെടുക്കാന്‍ കമ്പനികള്‍ മടിച്ചാല്‍ അത് അവരുടെ കരിയറിനെ പിന്നോട്ടടിക്കുമെന്നാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും നിര്‍ബന്ധിത ആര്‍ത്തവാവധി വേണമെന്ന ഹര്‍ജി തീര്‍പ്പാക്കിയാണ് കോടതി നീരിക്ഷണം. സ്ത്രീകള്‍ ദുര്‍ബലരാണെന്ന തെറ്റായ ധാരണ സൃഷ്ടിക്കാന്‍ ഇത്തരം ഹര്‍ജികള്‍ കാരണമായേക്കാമെന്ന് കോടതി പറഞ്ഞു. ആര്‍ത്തവ അവധി നയം രൂപപ്പെടുത്തുന്നതിന് ഹര്‍ജിക്കാരന്റെ പ്രാതിനിധ്യം പരിഗണിക്കണമെന്നും കേന്ദ്രത്തോട് കോടതി നിര്‍ദേശിച്ചു.

ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്ന നിയമം വന്നാലുള്ള പ്രശ്‌നങ്ങള്‍ കോടതി വിശദമായി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹര്‍ജി തീര്‍പ്പാക്കിയത്. ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്നത് സ്ത്രീകളില്‍ ഭയം വര്‍ധിപ്പിക്കുകയേയുള്ളൂവെന്നും അവര്‍ പുരുഷന്മാരേക്കാള്‍ താഴ്ന്നവരെന്ന ഒരു ധാരണ സൃഷ്ടിക്കാന്‍ ഇത് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.