ഗൾഫ് സർവീസുകൾ പുനരാരംഭിച്ചു: എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും പറന്നുതുടങ്ങി

സൗദി അറേബ്യയും ഒമാനും തങ്ങളുടെ വ്യോമമേഖലകൾ തുറന്നതിനെത്തുടർന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു. ജിദ്ദ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ തുടങ്ങിയത്. ഇന്ന് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളിൽ നിന്നും ദുബായിലേക്കും തിരിച്ചും വിമാനങ്ങൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ദുബായിൽനിന്നും 100 സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് എയർലൈൻസും വ്യക്തമാക്കിയിട്ടുണ്ട്.

കൊച്ചി, തിരുവനന്തപുരം അടക്കമുള്ള ഇന്ത്യയിലെ 14 വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്സ് സർവീസുകൾ ഉണ്ടാകും. വെള്ളിായാഴ്ച‌ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നും മസ്കറ്റിലേക്ക് സർവീസ് നടത്തും. കൊച്ചിയിൽനിന്നും റാസൽഖൈമയിലേക്കും വിമാനം ഉണ്ടാകും.

ദുബായ് – ഡൽഹി, ദുബായ് – മുംബൈ റൂട്ടുകളിൽ സർവീസുകൾ സജ്ജമാക്കി. ഗൾഫ് മേഖലയിലെ എട്ട് വിമാനത്താവളങ്ങളിലേക്കായി 34 സർവീസുകളാണ് വർധിപ്പിച്ചത്. ഇതിൽ ജിദ്ദ -കോഴിക്കോട്, കൊച്ചി – മസ്‌കറ്റ് സർവീസുകൾ ഉൾപ്പെടുന്നു. മുംബൈയിൽനിന്നും ജിദ്ദയിലേക്ക് സർവീസ് ആരംഭിച്ചു.

സ്പൈസ് ജെറ്റിൻ്റെ 14 സർവീസുകളിൽ 13 എണ്ണവും ഫുജൈറയിൽനിന്നാണ്. അതേസമയം, അബുദാബി, ദോഹ, റിയാദ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് മാർച്ച് ഏഴുവരെ സർവീസുകൾ ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചത് പ്രവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.