സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുമെന്ന് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നോൺ സബ്‌സിഡി വെളിച്ചെണ്ണയ്ക്ക് 20 രൂപ കുറയ്ക്കും. 329 രൂപയ്ക്ക് ഒരു ലിറ്റർ ശബരി വെളിച്ചെണ്ണ സപ്ലൈകോ വഴി നൽകും. നേരെത്തെ നോൺ സബ്‌സിഡി വെളിച്ചെണ്ണക്ക് ഉണ്ടായിരുന്നത് 349 രൂപയായിരുന്നു. സബ്‌സിഡി വെളിച്ചെണ്ണക്ക് 10 രൂപ കുറയും, 309 രൂപക്ക് നൽകും. വിലവർധനയുടെ ഭാരം ജനങ്ങൾ അനുഭവിക്കാതിരിക്കാനാണ് ഇത്തരം ഫെയറുകൾ നടത്തുന്നത്.
6 ജില്ലകളിൽ പ്രത്യേക ക്രിസ്മസ് ഫെയറുണ്ടാകും. 25 രൂപ നിരക്കിൽ 20 കിലോ അരി ലഭിക്കും. വെള്ള, നീല കാർഡുകൾക്ക് കേന്ദ്രം ഗോതമ്പ് നൽകിയിരുന്നില്ല. സംസ്ഥാനത്തിൻ്റെ നിരന്തരമായ ഇടപടൽ മൂലം ഗോതമ്പ് ലഭിച്ച് തുടങ്ങി. ജനുവരി മുതൽ വെള്ള, നീല കാർഡുകൾക്ക് ആട്ട ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ജനുവരി ഒന്ന് വരെയാണ് സപ്ലൈകോ ക്രിസ്മസ്- പുതുവത്സര ഫെയര്‍ നടക്കുക. ഫെയറുകളില്‍ കിലോ ഗ്രാമിന് 25 രൂപ നിരക്കില്‍ 20 കിലോ അരി ലഭ്യമാകും. 500 രൂപയ്ക്ക് മുകളില്‍ സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങിയാല്‍ ഒരു കിലോ ശബരി ഉപ്പിന് ഒരു രൂപ നല്‍കിയാല്‍ മതി. കൂടാതെ 12 ഉത്പന്നങ്ങളടങ്ങിയ പ്രത്യേക കിറ്റും ഇന്നു മുതല്‍ ലഭിക്കും. 500 രൂപയാണ് കിറ്റിന്റെ വില. പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റ് ആണ് 500 രൂപയ്ക്ക് ലഭിക്കുക.
ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് മുതല്‍ 50% വരെ വിലക്കുറവുണ്ടായിരിക്കും. പ്രമുഖ ബ്രാന്‍ഡുകളുടെ 280 ല്‍ അധികം ഉത്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളും ഉണ്ടായിരിക്കും. ആറ് ജില്ലകളില്‍ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈന്‍ഡ്രൈവ്, തൃശൂര്‍ തേക്കിന്‍കാട് മൈതാനം എന്നിവിടങ്ങളിലാണ് ഫെയറുകള്‍ ഉണ്ടാകുക. എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയറായി മാറും. ഉപഭോക്താക്കള്‍ക്കായി പ്രത്യേക കൂപ്പണുകളും ഒരുക്കിയിട്ടണ്ട്.
1000 രൂപയ്ക്ക് സബ്സിഡി സാധനങ്ങള്‍ വാങ്ങുമ്പോള്‍ കൂപ്പണ്‍ വഴി 50 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. സപ്ലൈകോയുടെ പെട്രോള്‍ പമ്പുകളില്‍ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും 1000 രൂപയ്ക്ക് മുകളില്‍ ഇന്ധനം നിറയ്ക്കുന്ന മറ്റ് വാഹനങ്ങള്‍ക്കും കൂപ്പണുകള്‍ ലഭ്യമാകും. ക്രിസ്മസ്- പുതുവത്സര വിപണിയോട് അനുബന്ധിച്ച് സാധനങ്ങള്‍ വിലക്കുറവില്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.
