ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ; ഇന്ന് ഉച്ച മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം

മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ (69) സംസ്‌കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാവും സംസ്കാരച്ചടങ്ങുകൾ. ആശുപത്രിയിൽ നിന്നും ഉദയംപേരൂർ കണ്ടനാട്ടെ വീട്ടിലെത്തിച്ച മൃതദേഹം ശനിയാഴ്‌ച ഉച്ചയ്ക്ക് ഒന്നുമുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനുവെക്കും.

ഇന്ന രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. വിവിധ രോഗങ്ങളെത്തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. പ്രിയനടന്‍റെ മരണവാർത്തയറിഞ്ഞ് സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവർ ആശുപത്രിയിലേക്കെത്തി. മരണവാർത്ത അറിഞ്ഞ് സിനിമാ പ്രവർത്തകർ കൊച്ചിയിലേക്ക് എത്തുകയാണ്. നടൻ മമ്മൂട്ടി, ഭാര്യ സുൽഫത്തിനൊപ്പം ശ്രീനിവാസന്‍റെ വീട്ടിലെത്തി.

നടൻ എന്നതിനു പുറമെ സംവിധായകൻ, തിരക്കഥാകൃത്ത് എന്ന നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീനിവാസൻ നർമ്മത്തിന്റെ മേമ്പോടിയോടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ വെള്ളിത്തിരയിലെത്തിച്ചു. മൂന്നര ദശകത്തോളം ചലച്ചിത്രത്തിന്റെ സർവമേഖലയിലും തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു.