ശീതളപാനീയങ്ങളിലും മറ്റ് ഭക്ഷണ പദാർഥങ്ങളിലും ഉപയോഗിക്കാൻ ശുദ്ധമായ ഐസ് ക്യൂബ് വിപണിയിലെത്തിക്കാൻ പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ(കിഡ്‌ക്). ഹില്ലി അക്വാ ബ്രാൻഡിൽ കിഡ്‌ക് വിപണിയിലെത്തിക്കുന്ന വിലകുറഞ്ഞ കുപ്പിവെള്ളത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതേ ബ്രാൻഡിൽത്തന്നെ നിലവിലുള്ള പ്ലാൻ്റുകളിലാണ് ബുള്ളറ്റ് ഐസ് ഉത്പാദന യൂണിറ്റുകൾ സ്ഥാപിക്കുന്നത്.
കുടിവെള്ളത്തിനായി ഹില്ലി അക്വാ ഉപയോഗിക്കുന്ന ശുദ്ധീകരിച്ച വെള്ളം തന്നെയാകും ബുള്ളറ്റ് ഐസ് നിർമാണത്തിനും ഉപയോഗിക്കുക. ജലശുദ്ധീകരണ പ്ലാൻ്റുകളും ബോട്ട്ലിങ് പ്ലാന്റും സ്വന്തമായുള്ളതിനാൽ കിഡ്‌കിന് ബുള്ളറ്റ് ഐസ് യൂണിറ്റ് മാത്രം സ്ഥാപിച്ചാൽ മതിയാകും. ഇതിന് 10 ലക്ഷം രൂപയിൽ താഴെ മാത്രമേ ചെലവാകൂ. ഐസ് ക്യൂബുകളുടെ വില നിശ്ചിയിച്ചിട്ടില്ല. യന്ത്രങ്ങൾ വാങ്ങാൻ ടെൻഡറുകൾ ക്ഷണിച്ചു. ആദ്യ യൂണിറ്റ് തിരുവനന്തപുരം അരുവിക്കരയിലായിരിക്കും. 1000 കിലോയാണ് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കുന്ന യൂണിറ്റിന്റെ പ്രതിദിന ശേഷി. ഇത് വിജയകരമായാൽ ഇടുക്കി തൊടുപുഴ, കട്ടപ്പന, എറണാകുളം, ആലുവ, കോഴിക്കോട് ചക്കിട്ടപ്പാറ എന്നിവിടങ്ങളിലും പ്ലാൻ്റുകൾ സ്ഥാപിക്കും.
ഉത്പന്ന വൈവിധ്യവത്കണത്തിലൂടെ വിറ്റുവരവ് വർധിപ്പിക്കാനാണ് കിഡ്ക് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 11.4 കോടിയായായിരുന്നു വിറ്റുവരവ്. ഇത് 25 കോടിയിലെത്തിക്കാനാണ് ശ്രമം.
