ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് കാര്യവട്ടം സ്റ്റേഡിയം വേദിയാകും

ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് ഇത്തവണ തിരുവനന്തപുരവും വേദിയാകുന്നു. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങളാണ് തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത്. ഐപിഎൽ കിരീടാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ പരിഗണിച്ച് മത്സരങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റുന്നത്.

സെമിഫൈനൽ ഉൾപ്പെടെ അഞ്ച് മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക. ഒക്ടോബർ മൂന്നിന് ഇംഗ്ലണ്ട് – ദക്ഷിണാഫ്രിക്ക മത്സരവും ഒക്ടോബർ 26ന് ഇന്ത്യ–ബംഗ്ലദേശ് മത്സരവും കാര്യവട്ടത്തു നടക്കം. ഇതിനു പുറമേ ഒക്ടോബർ 30ന് രണ്ടാം സെമിഫൈനലിനും കാര്യവട്ടം വേദിയൊരുക്കും. ടൂർണമെന്റിനു മുന്നോടിയായി സെപ്റ്റബർ 25, 27 തീയതികളിൽ സന്നാഹ മത്സരങ്ങളുമുണ്ട്.

ഇന്ത്യ ആതിഥ്യം വഹിക്കുന്ന വനിതാ ഏകദിന ലോകകപ്പിന്റെ ട്രോഫി ടൂറിന് ഇന്നലെ മുംബൈയിൽ തുടക്കമായിരുന്നു. സെപ്റ്റംബർ 30ന് ആരംഭിക്കുന്ന ലോകകപ്പിന്റെ 50–ാം കൗണ്ട് ഡൗൺ ദിനത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, താരങ്ങളായ സ്മൃതി മന്ഥന, ജമീമ റോഡ്രിഗസ്, ഐസിസി ചെയർമാൻ ജയ് ഷാ തുടങ്ങിയവരും പങ്കെടുത്തു. 2017ൽ ഫൈനൽ കളിച്ചതാണ് വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം.