പലിശ കുറയ്ക്കാതെ തന്നെ രാജ്യത്തെ സമ്പദ് വ്യവസ്ഥ വളരുമെന്ന് ആർബിഐ ഗവർണർ

2025-26 ലെ യഥാർത്ഥ ജിഡിപി വളർച്ച 6.5 ശതമാനമായിരിക്കുമെന്ന്  മോണിറ്ററി പോളിസി കമ്മിറ്റി പ്രസംഗത്തിൽ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചു. ഒന്നാം പാദത്തിൽ 6.5 ശതമാനവും രണ്ടാം പാദത്തിൽ 6.7 ശതമാനവും മൂന്നാം പാദത്തിൽ 6.6 ശതമാനവും നാലാം പാദത്തിൽ 6.3 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നതായി ഗവർണർ മൽഹോത്ര പറഞ്ഞു. 2026-27 ലെ ഒന്നാം പാദത്തിലെ യഥാർത്ഥ ജിഡിപി വളർച്ച 6.6 ശതമാനമായിരിക്കുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള പണപ്പെരുപ്പ പ്രവചനം 3.7 ശതമാനത്തിൽ നിന്ന് 3.1 ശതമാനമായി പരിഷ്കരിച്ചു.

നല്ല  മൺസൂൺ, കുറഞ്ഞ പണപ്പെരുപ്പം, അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നത് തുടരുന്നുമെന്ന് ആർ‌ബി‌ഐ പറഞ്ഞു. ശക്തമായ സർക്കാർ മൂലധന ചെലവ് ഉൾപ്പെടെയുള്ള  ധനനയങ്ങൾ പൊതുവെ സമ്പദ് വ്യവസ്ഥയിൽ  ഡിമാൻഡ് വർധിപ്പിക്കുമെന്നും  റിസർവ് ബാങ്ക്  പ്രതീക്ഷിക്കുന്നു. ചുരുക്കി പറഞ്ഞാൽ പലിശ നിരക്കുകൾ കുറയ്ക്കാതെ തന്നെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ  വളർച്ച നിലനിർത്താം എന്ന നിലപാടിലാണ് റിസർവ് ബാങ്ക് എന്ന് ഇന്നത്തെ ആർബിഐ ഗവർണറുടെ പ്രഖ്യാപനത്തിൽ നിന്ന് വ്യക്തമാണ്.