സൂംബ ഡാൻസ്‌ പാഠപുസ്‌തകത്തിൽ; 160000 അധ്യാപകർ പരിശീലകരാകും

വിദ്യാർഥികളിൽ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കാൻ സ്‌കൂളുകളിൽ ആരംഭിക്കുന്ന സൂംബ ഡാൻസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ഇതിൻ്റെ ഭാഗമായി എട്ടാം ക്ലാസിലെ ‘കലാപഠനം’ പാഠപുസ്‌തകത്തിൽ സൂംബ ഡാൻസ് ഉൾപ്പെടുത്തി. പുതിയ അധ്യയന വർഷം സ്‌കൂളിൽ കുട്ടികളെ ഈ ഡാൻസ് പ്രാക്ടീസ് ചെയ്യിക്കാനായി മുഴുവൻ അധ്യാപകർക്കും പരിശീലനം ആരംഭിച്ചു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഴുവൻ കുട്ടികളെയും സ്‌കൂളുകളിൽ സൂംബ ഡാൻസ് ചെയ്യിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. ഇതിൻ്റെ ഭഗമായാണ് സൂംബ ഡാൻസ് പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയത്. അടുത്തദിവസം പാഠപുസ്‌തകം കുട്ടികളുടെ കൈകളിലെത്തും.

നൃത്തവും ഫിറ്റ്നസ് വർക്കൗട്ടും ഒരുമിക്കുന്ന സൂംബ ഡാൻസ് ‘ജനപ്രിയ നൃത്തങ്ങൾ’ എന്ന പാഠഭാഗത്തിലാണ് ചിത്രം സഹിതം പഠിപ്പിക്കുന്നത്. അതിൻ്റെ ഉത്ഭവവും മറ്റ് വിവരങ്ങളുമുണ്ട്. ബ്രേക്ക് ഡാൻസിനെകുറിച്ചും ഈ പാഠഭാഗത്ത് പഠിപ്പിക്കുന്നുണ്ട്. ഡ്രംബീറ്റുകൾക്കൊപ്പം സൂംബാ ഡൻസ് ചെയ്യാനും പരിശീലിപ്പിക്കുന്നുണ്ട്. ലഹിരി വിരുദ്ധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ച ഉന്നത യോഗത്തിലാണ് സൂംബ ഡാൻസ് കുട്ടികളെ പരിശീലിപ്പിക്കാനും എല്ലാ ദിവസവും അവ ചെയ്യാനുള്ള സംവിധാനം സ്‌കൂളിൽ ഒരുക്കാനും അദ്ദേഹം നിർദേശം നൽകിയത്.

പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആ യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം അംഗീകരിച്ചു. പുതിയ അധ്യയന വർഷം മുതൽ സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കാനുള്ള മെഡ്യൂൾ തയ്യാറാക്കാൻ വിദ്യാഭ്യാസ മന്ത്രി എസ്‌സിഇആർടിക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് സൂംബ ഡാൻസ് പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തിയത്.

സംസ്ഥാനത്തെ യുപി മുതൽ എച്ച്എസ് വരെയുള്ള മുഴുവൻ അധ്യാപകർക്കും സൂംബ ഡാൻസ് പരിശീലിപ്പിക്കുമെന്ന് എസ്‌സിഇർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് പറഞ്ഞു. അതോടെ 1,60,000 അധ്യാപകർ സൂംബ പരിശീലകരാകും. നിലവിൽ നടക്കുന്ന അധ്യാപക പരിശീലത്തിൻ്റെ ഭാഗമായാണ് ഇവയും പഠിപ്പിക്കുന്നത്. ഇതിനായി മുഴുവൻ ആർപിമാർക്കും പരിശീലനം നൽകി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അധ്യാപകർക്കിടയിൽ ഇതിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് എസ്‌സിഇആർടി റിസർച്ച് ഓഫീസർ കെ സതീഷ്‌കുമാർ പറഞ്ഞു.

സ്‌കൂൾ തുറന്നാലുടൻ മുഴവൻ വിദ്യാർഥികളെയും സൂംബ ഡാൻസ് ചെയ്യിപ്പിക്കും. കുട്ടികള്‍ കുറവുള്ള സ്‌കൂളുകളിൽ അസംബ്ലിയുടെ ഭാഗമായി ഇവ ചെയ്യാനാകും. കുട്ടികൾ കൂടുതലുള്ള സ്‌കൂളുകളിൽ ഇവ എങ്ങനെ വേണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.