എന്തുകൊണ്ട് ഇന്ത്യൻ തിരിച്ചടിയുടെ പേര് ‘ഓപ്പറേഷൻ‌ സിന്ദൂർ’?

കശ്മീർ പഹൽഗാമിലെ ബൈസരൺവാലി വിനോദസഞ്ചാര കേന്ദ്രത്തിൽ ഉല്ലസിക്കാനെത്തിയ കുടുംബങ്ങളുടെ കണ്ണീർവീഴ്‌ത്തിയ ഭീകരാക്രമണത്തിന് ഇന്ത്യയുടെ മറുപടി – ഓപ്പറേഷൻ‌ സിന്ദൂർ. പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയ ഭീകരർ കണ്ണീർകയത്തിലേക്ക് തള്ളിവിട്ട ഭാര്യമാർക്ക് നീതി നടപ്പാക്കുകയാണ് ഓപ്പറേഷൻ‌ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്.

ഉത്തർപ്രദേശ് സ്വദേശിയായ ശുഭം ദ്വിവേദിയെ വെടിവച്ചിട്ട ഭീകരരോട് ‘എന്നെയും കൊല്ലൂ’ എന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞപ്പോൾ നിന്നെ വധിക്കില്ലെന്നും നിങ്ങളോട് എന്താണ് ഞങ്ങൾ ചെയ്തതെന്ന് നിങ്ങളുടെ സർക്കാരിനോട് പറയണമെന്നുമായിരുന്നു ഭീകരരുടെ മറുപടി. ശുഭം ദ്വിവേദിയുടെ ഭാര്യ ഉൾപ്പെടെയുള്ള നിരവധി ഭാര്യമാരുടെ സിന്ദൂരം മായിച്ച ഭീകരർക്ക് തക്ക മറുപടിയാണ് ഓപ്പറേഷൻ‌ സിന്ദൂർ.

ഫെബ്രുവരി 12നു വിവാഹിതനായ ശുഭം, കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു. ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, ഭാര്യാസഹോദരി എന്നിവർക്കൊപ്പമാണ് ശുഭം ദ്വിവേദി കശ്മീരിലെത്തിയത്. ഭാര്യയ്ക്കും മറ്റു രണ്ടു കുടുംബാംഗങ്ങള്‍ക്കുമൊപ്പം രാത്രി ചെലവഴിക്കുന്നതും ജമ്മുവിലെ ഒരു ഹോട്ടലില്‍ ഒരുമിച്ചിരുന്നു ‘യൂനോ’ കളിക്കുന്നതും ‘തമാശ നിറഞ്ഞ രാത്രികള്‍’ എന്ന കുറിപ്പോടെ ശുഭത്തിന്‍റെ ഭാര്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. മണിക്കൂറുകള്‍ക്കുള്ളിൽ ഭീകരരുടെ വെടിയേറ്റ് ശുഭം കൊല്ലപ്പെടുകയായിരുന്നു.

കൊച്ചിയിൽ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥൻ ലെഫ്റ്റനന്റ് വിനയ് നർവാൾ മധുവിധു ആഘോഷിക്കാനാണ് ഭാര്യ ഹിമാൻഷിക്കൊപ്പം കശ്മീരിലെത്തിയത്. ഏപ്രിൽ 16 നായിരുന്നു വിനയ് നർവാളും ഹിമാൻഷിയും തമ്മിലുള്ള വിവാഹം. എന്നാൽ വിവാഹത്തിന്റെ ആറാം നാൾ ഹിമാൻഷിയുടെ കൺമുന്നിൽ വിനയ് ഭീകരരുടെ തോക്കിനിരയാകുകയായിരുന്നു.

എറണാകുളം ഇടപ്പള്ളി സ്വദേശി ഷീലയ്‌ക്കു ഭർത്താവ് എൻ.രാമചന്ദ്രനെ നഷ്ടമായതും ഭീകരരുടെ ക്രൂരതയിലാണ്. പത്തു ദിവസത്തെ യാത്രയ്ക്ക് കശ്മീരിലേക്കു പുറപ്പെട്ട കുടുംബം മൂന്നാം ദിവസം തിരികെ വീട്ടിലേക്കെത്തിയത് രാമചന്ദ്രന്റെ ജീവനറ്റ ശരീരവുമായാണ്.