തെരുവ് നായ പ്രശ്നം നേരിടാൻ അനിമൽ ഹസ്ബെൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസിജിയേഴ്സ് റൂൾസിലെ സെക്ഷൻ 8 ഉപയോഗപ്പെടുത്താൻ തീരുമാനിച്ച് സർക്കാർ. തെരുവ് നായ പ്രശ്നത്തിൽ പരാതികൾ ദിനംപ്രതി വർധിക്കുന്നതിനിടെ തദ്ദേശ മന്ത്രി എം ബി രാജേഷ്, മൃഗ സംരക്ഷണമന്ത്രി ചിഞ്ചു റാണി എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തെരുവ് നായ്ക്കൾക്ക് ദയാവധം അനുവദിക്കുന്ന നിയമം നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകുമെന്ന് യോഗത്തിനുശേഷം മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ഗുരുതര രോഗം ബാധിച്ചതോ ദയാവധത്തിന് അനുയോജ്യമാണെന്ന് തദ്ദേശ സ്ഥാപനത്തിന് ബോധ്യപ്പെട്ടാലോ ദയവധം നടത്താമെന്നും മന്ത്രി വ്യക്തമാക്കി. വെറ്റിനറി ഡോക്ടർ സർട്ടിഫൈ ചെയ്താൽ ദയാവധംം അനുവദനീയമാണ്. ഇത് ഉപയോഗപ്പെടുത്തും. ദയാവധം എങ്ങനെയായിരിക്കണമെന്നു പറയുന്ന നടപടി ക്രമങ്ങൾ നിയമത്തിലുണ്ട്. ഇതു പാലിച്ചു രോഗബാധിതമായ തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കും.
വളർത്തു നായ്ക്കൾക്ക് ലൈസൻസും വാക്സിനേഷനും സെപ്തംബറിൽ നല്കുമെന്നും മന്ത്രി അറിയിച്ചു. ഇവയ്ക്ക് ഇ ചിപ്പും ഘടിപ്പിക്കും. ഓഗസ്റ്റിൽ തെരുവ് നായക്കൾക്കുള്ള വാക്സിനേഷൻ ഡ്രൈവ് നടത്തും. എ ബിസി കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ജനങ്ങൾതന്നെ എതിർക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് എട്ട് പോർട്ടബിൾ എ ബി സി കേന്ദ്രങ്ങൾക്ക് മൃഗസംരക്ഷണ വകുപ്പ് ഓർഡർ നല്കി. ഇവ എത്താന് രണ്ടു മാസമെടുക്കും. ഈ കാലയളവിൽ തദ്ദേശ സ്ഥാപനങ്ങൾ ഇതു പ്രവർത്തിക്കാനുള്ള സ്ഥലമൊരുക്കണമെന്നും എം ബി രാജേഷ് പറഞ്ഞു.
നായയെ പിടിക്കാനുള്ള ആളുകളെ കുടുംബശ്രീയിൽ നിന്നോ സ്വന്തം നിലയിലോ കണ്ടെത്താം. പരിശീലനം ലഭിച്ച 158 പേർ മൃഗസംരക്ഷണ വകുപ്പിൻ്റെ കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു. 25 ലക്ഷം രൂപ ചെലവിട്ടാണ് പോർട്ടബൾ എ ബി സി കേന്ദ്രങ്ങൾ വാങ്ങുന്നത്. സ്ഥിരം എബിസി കേന്ദ്രങ്ങളെക്കാൾ ചെലവ് കുറവാണ് ഇവയ്ക്ക്. 100 കോടി രൂപയുടെ പദ്ധതി വകയിരുത്തിയിട്ടു 18 കോടി മാത്രമേ നടപ്പിലാക്കാനായുള്ളു. അതുകൊണ്ടാണ് പോർട്ടബിൾ എ ബി സി കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. എബിസി കേന്ദ്രത്തിൻ്റെ പ്രവർത്തനം തടസപ്പെടുത്തന്നവർക്കെതിരെ കേസെടുക്കാൻ പോലീസിനോട് ആവശ്യപ്പെടുമെന്നും മന്ത്രി എം ബി രാജേഷ് വിശദീകരിച്ചു.
