റിപ്പോ നിരക്ക് 6.25 ശതമാനമായി കുറച്ച് റിസര്‍വ് ബാങ്ക്

രാജ്യത്തെ റിപ്പോ നിരക്കില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. 6.25 ശതമാനമാക്കി കുറച്ചു. ഇതോടെ ഗാര്‍ഹിക, വാഹന വായ്പകളുടെ പലിശയിൽ മാറ്റം വരും. ഇഎംഐ കുറയും. റിപ്പോ നിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്ക് മോണിറ്ററി കമ്മിറ്റി ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തുവെന്ന് പുതിയ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറ‍ഞ്ഞു.

വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ നിരക്ക്. അഞ്ച് വർഷത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുന്നത്. 2023 ഫെബ്രുവരിയിലാണ് റിപ്പോ നിരക്ക് 6.50 ആക്കിയത്. അന്ന് റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് 12 പണനയനിര്‍ണ്ണയ സമിതി ചേര്‍ന്നെങ്കിലും റിപ്പോ നിരക്ക് കുറച്ചിരുന്നില്ല. രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞെന്ന് കണ്ടാണ് പുതിയ തീരുമാനം.

2020 മെയ് മാസത്തിൽ റിപ്പോ നിരക്ക് 4% ആയി കുറച്ചപ്പോഴാണ് അവസാനമായി നിരക്ക് കുറച്ചത്. തുടർന്ന്, ആർബിഐ ഏഴ് തവണ പലിശനിരക്ക് ഉയർത്തി, 6.50 ശതമാനത്തിലെത്തി. 2023 ഫെബ്രുവരി മുതൽ നിരക്ക് മാറ്റമില്ലാതെ തുടരുകയായിരുന്നു.