ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ ഇനി ഓരോ ആഴ്ചയും

പുതുക്കിയ ക്രെഡിറ്റ് സ്കോർ അപ്ഡേഷൻ 2026 ഏപ്രിൽ 1 മുതൽ അതിവേഗം നടക്കും. ഇതിനുള്ള കരടു മാർഗരേഖ റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം വരെ മാസത്തിൽ ഒരിക്കൽ മാത്രമാണ് ബാങ്കുകൾ അടക്കമുള്ള ധന സ്‌ഥാപനങ്ങൾ നമ്മുടെ വായ്പാവിവരങ്ങൾ സിബിൽ പോലെയുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുമായി (സിഐസി) പങ്കുവച്ചിരുന്നത്.

ഇത് ഇക്കഴിഞ്ഞ ജനുവരി 1 മുതൽ രണ്ടാഴ്ച്‌ചയായി സമയപരിധി നിശ്ചയിക്കപ്പെട്ടിരുന്നു. പുതിയ കരടുചട്ടമനുസരിച്ച് ഓരോ ആഴ്ചയും ഈ പങ്കുവയ്ക്കൽ നടക്കണം. ഫലത്തിൽ സിബിൽ പോലെയുള്ള ക്രെഡിറ്റ് സ്കോറുകൾ ഓരോ ആഴ്ചയും പരിഷ്കരിക്കപ്പെടും. അതായത് ഒരു വായ്പ അടച്ചു തീർന്നാൽ അത് ക്രെഡിറ്റ് സ്കോറിൽ പ്രതിഫലിക്കാൻ ഇനി ഒരാഴ്‌ച മതിയാകും. തിരിച്ചടവിൽ വീഴ്ച‌ വരുത്തിയാലും അപ്ഡേഷൻ വേഗത്തിൽ നടക്കുമെന്നു ചുരുക്കം.

ക്രെഡിറ്റ് സ്കോറിനെ ആശ്രയിക്കുന്നത് വൻതോതിൽ കൂടിയ സാഹചര്യത്തിലാണ് റിസർവ് ബാങ്കിന്റെ തീരുമാനം. വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് വായ്പയെടുക്കാനായി വരുന്നയാളെക്കുറിച്ച് കൂടുതൽ കൃത്യമായ വിവരം ലഭിക്കാനും തീരുമാനം സഹായിക്കും.

എങ്ങനെ?

ഓരോ മാസവും 7,14, 21,28 എന്നീ തീയതികൾ അടിസ്‌ഥാനമാക്കിയ വായ്പാവിവരങ്ങളാണ് സിബിൽ പോലെയുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികളുമായി ബാങ്കുകൾ പങ്കുവ‌യ്ക്കേണ്ടത്. ഇതിൽ ഓരോ തീയതിയും കഴിഞ്ഞ് 2 ദിവസത്തിനുള്ളിൽ വിവരം കൈമാറിയിരിക്കണം. പൂർണതോതിലുള്ള ക്രെഡിറ്റ് വിവരങ്ങൾ ഓരോ മാസവും മൂന്നാം തീയതിയും കൈമാറണം.

കൃത്യമായ ഇടവേളകളിൽ വിവരം നൽകാത്ത ധനകാര്യസ്‌ഥാപനങ്ങളുടെ വിവരങ്ങൾ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ “ദക്ഷ്’ എന്ന പോർട്ടലിൽ 6 മാസത്തിലൊരിക്കൽ റിപ്പോർട്ട് ചെയ്യണം. ബാങ്കുകൾ വായ്‌പയെടുത്തവരുടെ സി-കെവൈസി (തിരിച്ചറിയൽ) നമ്പർ കൂടി ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് നൽകണം.