

കോഴിക്കോട്-വയനാട് നിർദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി നൽകി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്‌ധസമിതി. മെയ് 14-15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിലാണ് ആനക്കാംപൊയിൽ കള്ളാടിമേപ്പാടി തുരങ്ക പാതയുടെ നിര്‍മാണം വ്യവസ്ഥകൾ പാലിച്ചുകൊണ്ട് നടപ്പിലാക്കാനുള്ള ശുപാർശ നൽകിയത്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്‌ധസമിതി മാർച്ചിൽ പദ്ധതിയ്ക്ക് അനുമതി നൽകിയിരുന്നു. ഈ നിർദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥി ആഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്‌ധസമിതിയുടെ പരിഗണനയ്ക്കുവിട്ടത്. 60 ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്‌ധ സമിതി അന്തിമ പാരിസ്ഥിതികാനുമതി നൽകിയത്. ഇതോടെ കരാർ ഒപ്പിട്ട് തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കാനാകും.
വിദഗ്‌ധസമിതിയുടെ പ്രധാന നിർദേശങ്ങൾ
തുരങ്കപാതയുടെ നിർമാണത്തിന്റെ ഖനനസമയത്ത് ഉണ്ടാവാൻ സാധ്യതയുള്ള സ്ഫോടനതിന്റെ പ്രത്യാഘാതങ്ങൾ കുറക്കാൻ സിഎസ്ഐആർ, സിഐഎംഎഫ്ആർ എന്നിവ നൽകിയിട്ടുള്ള മുഴുവൻ നിർദേശങ്ങളും പാലിക്കാൻ പദ്ധതി നിർവാഹകർ ശ്രദ്ധിക്കണം. വൈബ്രേഷൻ, പ്രളയം, ഭൂമിശാസ്ത്രപരമായ പഠനങ്ങൾ എന്നിവയിലുള്ള നിർദേശങ്ങളും പാലിക്കണം. ഇവയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആറു മാസത്തിൽ ഒരിക്കൽ പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണം. നാല് ഗ്രൗണ്ട് വൈബ്രേഷൻ മോണിറ്ററിങ് സ്റ്റേഷനുകൾ നിർമ്മിക്കാനും നിർദേശമുണ്ട്. നിർമാണജോലിക്കിടെ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായുള്ള സംവിധാനങ്ങളും ഒരുക്കണം.
പശ്ചിമമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാത ജൈവവൈവിധ്യ സമ്പന്നമാണ്. സംരക്ഷണ പട്ടികയിലുള്ള ബാണാസുര ചിലപ്പൻ അടക്കമുള്ള പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിനാവശ്യമായ കാര്യങ്ങളും ചെയ്യണം. അപ്പൻകാപ്പ് ആന ഇടനാഴിയുടെ സംരക്ഷണം, നിർദ്ധിഷ്ട പദ്ധതി പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്നതിനാൽ സ്ഥിരമായ നിരീക്ഷണം, കളക്ടർ ശുപാർശ ചെയ്യുന്ന നാലുപേർ അടങ്ങുന്ന വിദഗ്‌ദസമിതി രൂപീകരിക്കുക, നിർമ്മാണത്തിൽ ഏർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമ്മാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളും നൽകിയിട്ടുണ്ട്.
ഏപ്രിൽ നാലിനുചേർന്ന സമിതിയോഗം സംസ്ഥാനത്തിൻ്റെ ഭൗമഘടന, മണ്ണിടിച്ചിൽ, ജലപ്രവാഹം എന്നിവയെക്കുറിച്ച് നടത്തിയ പഠനങ്ങളുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് ഈ നിർദേശങ്ങൾ നൽകിയത്.
പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക. ഭോപ്പാൽ ആസ്ഥാനമാക്കിയ ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമാക്കിയ റോയൽ ഇൻഫ്രാസ്ട്രക്‌ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. ടെണ്ടർ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു.