എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്

ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എട്ട് ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വർഷം മുതൽ കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു. 5,6,7 ക്ലാസ്സുകളിലും സബ്ജക്ട് മിനിമം നടപ്പാക്കും. പുതുക്കിയ പാഠപുസ്തകം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവൻ അധ്യാപകർക്കും മെയ് 13 മുതൽ പരിശീലനം നല്‍കും.

സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷ എഴുതിയത്. അതിൽ  2,17,696  ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമുണ്ട്. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ 8 കുട്ടികളും പരീക്ഷ എഴുതി.

റ്റി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 കുട്ടികളാണ് പരീക്ഷ എഴുതിയത്. അതിൽ 2,815 ആൺകുട്ടികളും 242 പെൺകുട്ടികളുമുണ്ട്. എ.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉള്ളത്. ആർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ കലാമണ്ഡലം, ചെറുതുരുത്തി എന്നിവിടങ്ങളിൽ അറുപത്തിയഞ്ച് വിദ്യാർത്ഥികളും, എസ്.എസ്.എൽ.സി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാർത്ഥികളും റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 12 വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതിയത്.

സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു. മെയ് മാസം ഒമ്പത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്നും മന്ത്രി അറിയിച്ചു.