ആധുനിക പരിശോധനാസംവിധാനം സജ്ജീകരിക്കുന്നതിനായി പെട്രോൾ, ഗ്യാസ് വാഹനങ്ങളുടെ പുകപരിശോധനാ നിരക്കുയർത്തിയത് പിൻവലിച്ചു. ഒരു വർഷത്തോളം അധിക നിരക്ക് ഈടാക്കിയിട്ടും പുക പരിശോധനാസംവിധാനം പരിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു കണ്ടതിനെത്തുടർന്നാണ് നടപടി. ബിഎസ് 4, 6 ശ്രേണിയിലെ ഇരുചക്രവാഹനങ്ങളുടെ പരിശോധനയ്ക്ക് 100 രൂപ ഈടാക്കിയിരുന്നത് 80 രൂപയായും കാറുകൾക്ക് 130 രൂപ ഈടാക്കിയത് 100 രൂപയായിട്ടുമാണ് കുറച്ചത്. ഒരു വർഷത്തേക്കാണ് സർട്ടിഫിക്കറ്റ് കാലാവധി.
കേന്ദ്ര നിർദേശപ്രകാരം ഈ വാഹനങ്ങൾക്ക് ആധുനിക ലാംഡ ടെസ്റ്റ് നടത്തേണ്ടിവരുമെന്നും സജ്ജീകരണങ്ങൾ ഒരുക്കേണ്ടത് അധിക ചെലവിനിടയാക്കുമെന്നുമുള്ള പുക പരിശോധാകേന്ദ്രം നടത്തിപ്പുകാരുടെ നിവേദനത്തെത്തുടർന്നാണ് ഒരു വർഷംമുൻപ് സർക്കാർ നിരക്ക് വർധിപ്പിച്ചത്. എന്നാൽ ലാംഡ ടെസ്റ്റിനുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്താൻ പുകപരിശോധനാ കേന്ദ്രങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.
പരിശോധനാനിലവാരം ഉയർത്താതെ അധിക നിരക്ക് ഈടാക്കുകയായിരുന്നു. പഴയപടി പരിശോധന നടത്തുകയും ഒരു വർഷത്തോളം അധിക നിരക്ക് ഈടാക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിരക്കു കുറയ്ക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ സർക്കാരിനു കത്തു നൽകിയത്. കേന്ദ്ര നിർദേശപ്രകാരം ബിഎസ് 4, പെട്രോൾ, സിഎൻജി, എൽപിജി നാലുചക്രവാഹനങ്ങൾക്കും എല്ലാത്തരം പെട്രോൾ സിഎൻജി, എൽപിജി വാഹനങ്ങൾക്കും ലാംഡ പരിശോധന നിർബന്ധമാണ്.
