അറബിക്കടലിൽ കാലവർഷക്കാറ്റ് ദുർബലം; ‘പെരുമഴക്കാല’ ത്തിനു താൽക്കാലിക വിരാമം

അറബിക്കടലിൽ കാലവർഷക്കാറ്റ് ദുർബലമായതോടെ സംസ്ഥാനത്ത് മഴ കുറഞ്ഞു. ഇനി 7-10 ദിവസം കേരളത്തിൽ ഇടയ്ക്ക് മാത്രം മഴയുണ്ടാകും. കൂടുതലായും വടക്കൻ കേരളത്തിലായിരിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. ഒൻപത് ദിവസത്തെ മൺസൂൺ മഴ ഇടുക്കി ഡാമിൽ ജലനിരപ്പ് വർധിപ്പിച്ചത് 12% (നിലവിൽ 41.4% )ആണ്. കുറ്റ്യാടി (കക്കയം ) ഡാമിൽ വർധിച്ചത് 53% ( 93.5%)

മഴ മുന്നറിയിപ്പിനെത്തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് ആണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. കേരള തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധ പുലർത്തണം.

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.

ഓറഞ്ച് അലർട്ട് – പത്തനംതിട്ട: മണിമല (തോണ്ടറ സ്റ്റേഷൻ (വള്ളംകുളം)

യെല്ലോ അലർട്ട് – ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാകണം.