ഈ മാസം പത്ത് മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഈ മാസം പത്ത് മുതൽ ട്രോളിങ് നിരോധനം ഏ‍ർപ്പെടുത്തി. ഇന്ന് ചേർന്ന മന്ത്രിഭാ യോഗത്തിലാണ് തീരുമാനം. ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ) 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ഇത് സംബന്ധിച്ച വിജ്‍ഞാപനം പുറപ്പെടുവിച്ചു.

ട്രോളിങ് നിരോധന കാലയളവിൽ യന്ത്രവത്കൃതബോട്ടുകൾ കടലിൽപോകാനോ മത്സ്യബന്ധനംനടത്താനോ പാടില്ല. അതേസമയം, സാധാരണവള്ളങ്ങളും ഇൻബോർഡ് വള്ളങ്ങളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്താം. എന്നാൽ, ഇൻബോർഡ് വള്ളങ്ങൾ ഒരു കാരിയർ വള്ളം മാത്രം ഉപയോഗിക്കണം. രണ്ട് ചെറുവള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിങ്ങും നിയമവിരുദ്ധമായ മറ്റ് മത്സ്യബന്ധനരീതികളും സ്വീകരിക്കരുത്. അത്തരം നിയമലംഘനങ്ങൾക്കെതിരേ കർശന നടപടിയെടുക്കും.

ജൂൺ ഒൻപതിന് അർധരാത്രി 12-നുമുൻപ് എല്ലാ ട്രോളിങ് ബോട്ടുകളും ഹാർബറിൽ പ്രവേശിക്കണം. മത്സ്യബന്ധനംനടത്തുന്ന ഇതരസംസ്ഥാനബോട്ടുകൾ ജൂൺ ഒൻപതിനുമുൻപ് തീരംവിടണം. ട്രോളിങ് നിരോധനകാലത്ത് ബോട്ടുകൾക്ക് ഡീസൽനൽകുന്നതും വിലക്കിയിട്ടുണ്ട്.

ട്രോളിങ് നിരോധനംമൂലം തൊഴിൽനഷ്ട‌മാകുന്ന മത്സ്യത്തൊഴിലാളികൾക്ക് സൗജന്യറേഷൻ അനുവദിക്കുന്നതിന് ഫിഷറീസ് വകുപ്പിൽനിന്ന് പട്ടികകിട്ടുന്നമുറയ്ക്ക് സിവിൽ സപ്ലൈസ് നടപടിയെടുക്കും.