പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഘർഷത്തെ തുടർന്ന് ഇസ്രായേൽ യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് നിയന്ത്രണം തുടരുന്നതിനിടെയാണ് 2 ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്ന് പോകാൻ ഇറാൻ അനുമതി നൽകിയിരിക്കുന്നത്.
പുഷ്പക്, പരിമൾ എന്നീ കപ്പലുകൾക്ക് ആണ് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയത്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ നടത്തിയ ചർച്ചയിൽ ആണ് ഇളവ്. സംഘർഷം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്കിലൂടെ ആദ്യ കപ്പൽ ഇന്ത്യയിൽ എത്തി. ലൈബീരിയ പതാക വഹിച്ച ഷെൻലോങ് സൂയസ്മാക്സ് എന്ന കപ്പൽ ക്രൂഡ് ഓയിലുമായാണ് മുംബൈ തീരത്ത് എത്തിയത്. ഇറാഖിൽ എണ്ണക്കപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. അമേരിക്കയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ.
അതേസമയം, റഷ്യയിൽ നിന്നും എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ സ്വാഗതം ചെയ്തു. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 50% ആണ് വർദ്ധിച്ചത്. പ്രതിസന്ധി തുടർന്നാൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 2 ദശലക്ഷം ബാരലിനടുത്ത് എത്തും. ബ്രെന്റ് ക്രൂഡ് വിലയിൽ 9 ശതമാനം വർധനവ് ഉണ്ടായി.
