വിലയിടിഞ്ഞ് വജ്രം: പത്ത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വജ്രവില. 2022 മുതല്‍ ഏകദേശം 60% വിലയിടിവാണ് വജ്ര വിപണിയില്‍ ഉണ്ടായത്. ഒരു കാരറ്റ് വജ്രത്തിന് നിലവില്‍ 3,987 ഡോളറാണ് ശരാശരി വില.

വജ്രം വിലയിടിഞ്ഞപ്പോള്‍, സ്വര്‍ണ്ണവും വെള്ളിയും നേട്ടം കൊയ്തു. 2025-ല്‍ സ്വര്‍ണ്ണത്തിന് 23% വില വര്‍ദ്ധിച്ച് ഒരു ഔണ്‍സിന് 3,274 ഡോളര്‍ എന്ന റെക്കോര്‍ഡ് വിലയിലെത്തി. വെള്ളിയുടെ വില 22% ഉയര്‍ന്ന് 37 ഡോളറിലെത്തി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഈ വില വര്‍ദ്ധനവിന് കാരണമെന്നാണ് വിലയിരുത്തൽ. വിവാഹം പോലുള്ള ആഘോഷങ്ങള്‍ വജ്രത്തിന്റെ ഡിമാന്‍ഡ് നിലനിര്‍ത്തിയേക്കാമെങ്കിലും, ഒരു നിക്ഷേപമെന്ന നിലയില്‍ വജ്രം പ്രയോജനകരമല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ദ്ധിപ്പിച്ചത് വജ്ര വ്യാപാരത്തെ കാര്യമായി ബാധിച്ചു. ഇത് ഇന്ത്യയിലെ വജ്രവില കുറയാൻ കാരണമായി.

ഒരു കാരറ്റ് വജ്രത്തിനായുള്ള റാപ്നെറ്റ് ഡയമണ്ട് ഇന്‍ഡെക്‌സ് ഓഗസ്റ്റില്‍ 1.1% കുറഞ്ഞു. 0.30, 0.50 കാരറ്റ് വജ്രങ്ങളുടെ വില യഥാക്രമം 3.8% ഉം 3.9% ഉം ഇടിഞ്ഞു. എന്നാല്‍, 3 കാരറ്റിന് മുകളിലുള്ള വലിയ വജ്രക്കല്ലുകള്‍ക്ക് വിലയില്‍ നേരിയ വര്‍ദ്ധനവുണ്ടായി.

യുഎസ് താരിഫ് ഇന്ത്യയിലെ വജ്ര വിപണിയില്‍ കടുത്ത അനിശ്ചിതത്വമാണ് സൃഷ്ടിച്ചത്. പല കമ്പനികളും താരിഫ് കുറഞ്ഞ രാജ്യങ്ങളിലേക്ക് വജ്രം മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. ചെറുകിട കച്ചവടക്കാര്‍ക്ക് ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉത്പാദനം കുറച്ച്, വജ്രത്തിന്റെ ലഭ്യത നിയന്ത്രിക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രമിക്കുകയാണ്.