ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാൻ ഡൽഹി ഹൈക്കോടതി വിധി

ഉത്തരാഖണ്ഡിൽ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്താൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. കളരിപ്പയറ്റിനെ മത്സരയിനങ്ങളിൽ നിന്ന്  ഒഴിവാക്കി പ്രദർശനയിനമാക്കിയ  ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ നടപടി റദ്ദാക്കിയാണ് കോടതി വിധി. ഹരിയാന ഫരീദാബാദിൽ നിന്നുള്ള  മത്സരാർഥി ഹർഷിത യാദവിന്റെ ഹർജയിലാണ് നടപടി.

കളരിപ്പയറ്റിനെ മത്സരയിനമാക്കി ഒരാഴ്ചയ്ക്കുള്ളിൽ പുതുക്കിയ മത്സരക്രമം പുറത്തിറക്കണമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷനും ഉത്തരാഖണ്ഡ് സർക്കാരിനും ഹൈക്കോടതി നിർദേശം നൽകി.

2015ൽ കേരളം ആതിഥ്യം വഹിച്ച 35–ാമത് ദേശീയ ഗെയിംസിലാണ് കളരിപ്പയറ്റ് ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. അന്ന് പ്രദർശനയിനമായിരുന്നു. 2023 ഗോവ ഗെയിംസിൽ മത്സരയിനമായി. എന്നാൽ, ഇക്കുറി പ്രദർശന ഇനങ്ങളുടെ നിരയിലേക്കു മാറ്റുകയായിരുന്നു. കളരിപ്പയറ്റ് മത്സരങ്ങൾ 28 മുതൽ ഹരിദ്വാറിലാണ് നടക്കുക.

കളരിപ്പയറ്റ് മത്സര ഇനമാക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടതോടെ ദേശീയ ഗെയിംസിൽ കേരളത്തിനു സ്വർണ പ്രതീക്ഷകളുമായി ഇനി കളരി അങ്കം. കഴിഞ്ഞ ദേശീയ ഗെയിംസിൽ 19 സ്വർണമടക്കം 22 മെഡലുകളാണ് കേരളം കളരിപ്പയറ്റിൽ നിന്നു നേടിയത്.