ഉത്തർപ്രദേശിന് മുകളിൽ പ്രത്യേക പ്രതിഭാസം, കേരളത്തിൽ വരുംദിവസങ്ങളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന്‍റെയും അതിനോട് ചേർന്നുള്ള തെക്കൻ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഉയർന്ന ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. തെക്കൻ ഉത്തർപ്രദേശിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇക്കാരണങ്ങളാൽ ജൂൺ 27 വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

മണിക്കൂറിൽ പരമാവധി 40 – 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാദ്ധ്യതയുണ്ട്. ജൂൺ 27വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം, കേരള – കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.