രാജ്യത്തെ കൊവിഡ് കേസുകള്‍ 7000ലേക്ക് അടുക്കുന്നു; കേരളത്തില്‍ ആക്ടീവ് കേസുകള്‍ 2000 കടന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ 7000ലേക്ക് അടുക്കുന്നു. ഇതുവരെ 6815 ആക്ടീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില്‍ മൂന്ന് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതിലൊന്ന് കേരളത്തിലാണ്.

കേരളത്തില്‍ സജീവ കൊവിഡ് കേസുകള്‍ 2000 കടന്നിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുടെ കേരളത്തില്‍ ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 79 വയസുകാരനാണ് കൊവിഡ് ബാധമൂലം മരിച്ചത്. ഡല്‍ഹിയിലും ജാര്‍ഖണ്ഡിലും ഓരോ മരണം വീതവും റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ കേസുകളുടെ വര്‍ധനവ് ഉണ്ടായത് കര്‍ണാടകയിലും ഗുജറാത്തിലുമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇരു സംസ്ഥാനങ്ങളിലും നൂറിലധികം കേസുകളുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി.

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്എഫ്ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്‌സ്എഫ്ജിയാണെന്ന് ജനിതക ശ്രേണികരണത്തില്‍ കണ്ടെത്തി. നേരത്തെ രാജ്യത്ത് നിലവിലുള്ള രണ്ട് വകഭേദങ്ങള്‍ ചേര്‍ന്നുണ്ടായതാണ് എക്‌സ്എഫ്ജി.